നിലമ്പൂർ ഉയർത്തുന്ന ചില മലയാളി ചോദ്യങ്ങൾ

JUNE 25, 2025, 9:18 AM

നിലമ്പൂർ യുദ്ധം കഴിഞ്ഞു, ആളും ആരവവും ഒഴിഞ്ഞു. കരുനീക്കങ്ങൾ കഴിഞ്ഞ് കാലാൾപ്പടകൾ മടങ്ങി. ജനാധിപത്യത്തിന്റെ മനോഹരമായ കർമ്മകാണ്ഡം പൂർത്തിയായി. ജയിച്ചവന്റെ വമ്പു പറച്ചിലും വീണു പോയവരുടെ ഏറ്റു പറച്ചിലുകളും ബാക്കിയായി. എന്തുകൊണ്ട് തോറ്റു എന്നതുപോലെ എങ്ങനെ ജയിച്ചു എന്നതും വമ്പൻ ചർച്ചയ്ക്ക് വിധേയമായ ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ കഴിഞ്ഞത്. ജയിച്ചാലും തോറ്റാലും ജനത്തോട് പറയാൻ ഒരു കഥ മെനഞ്ഞിട്ടാണ് എല്ലാവരും കലാശക്കൊട്ടിനു പോയത്. അതിൽ ജാതി വർഗ്ഗ ദേശ ചേരിതിരിവുകൾ ഒരോരുത്തർക്കും ഉണ്ടായിരുന്നു. ഇനിയെല്ലാം പഴങ്കഥ.

ഈ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനെ അട്ടിമറിക്കനോ ആർക്കെങ്കിലും അധികാരമേറനോ ഉതകുന്നതല്ലെങ്കിലും കേരള ജനതയെ ബാധിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങൾക്ക് മറുപടി തേടുന്ന ഒന്നായിരുന്നു. ഒപ്പം നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ച ഒന്നായിരുന്നു. സമകാലിക മലയാളി ജീവിതം നേരിടുന്ന ചെറുതും വലുതുമായ വിഷയങ്ങൾ നിലമ്പൂർ തെരഞ്ഞെടുപ്പ് ആരവം ഒടുങ്ങുമ്പോഴും ബാക്കിയാണ്.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ

vachakam
vachakam
vachakam

ഒരു തെരഞ്ഞെടുപ്പ് വോട്ടവകാശ വേള വീണ് കിട്ടിയിട്ടും നിലമ്പൂരിലെ ജനങ്ങൾക്ക് അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മുന്നോട്ടുവെക്കാൻ വേദി ലഭിച്ചില്ല. രാഷ്ട്രീയ കക്ഷികളുടെയും അവർ മുൻകൂട്ടി പദ്ധതിയിടുന്ന വിവാദ നാടകങ്ങളുടെയും കാഴ്ചക്കാർ മാത്രമായി വോട്ടർമാർ മാറുന്നുവോ? നിലമ്പൂരിലെ പ്രദേശിക വിഷയങ്ങൾക്ക് അപ്പുറം കേരളത്തെ ആകെ ഗ്രസിക്കുന്ന ഗൗരവമാർന്ന പ്രശ്‌നങ്ങൾ എങ്ങും അവതരിപ്പിക്കപ്പെട്ടില്ല. മലയോര കർഷകരുടെ വേദനകളും വന്യജീവി ആക്രമണ ഭീഷണികളും പി.വി അൻവറിനെ പോലെ ചുവടു മാറി വന്ന ഒരു നേതാവ് പലവട്ടം കേന്ദ്ര വിഷയമാക്കി മാറ്റാൻ വാക്കുകൾ കൊണ്ട് ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. 2016 മുതൽ 2025 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം, കാടിറങ്ങിയ മൂന്ന് ഇനം വന്യജീവികളുടെ ആക്രമണത്തിൽ മാത്രം 260 മരണങ്ങൾ സംഭവിച്ചു.  ഈ കാലയളവിൽ 8,480 പേർക്ക് പരിക്കേറ്റു. പാമ്പുകടിയേറ്റ് 1150 പേരും, കാട്ടാനയുടെ ആക്രമണത്തിൽ 280 പേരും, കാട്ടുപന്നിയുടെ ആക്രമണത്തിൽ 63 പേരും, കടുവയുടെ ആക്രമണത്തിൽ 11 പേരും മരിച്ചു.

വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ 74 കോടി രൂപ സുരക്ഷവേലികൾക്കായി ചെലവഴിച്ചു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി 280 പീപ്പിൾസ് സർവൈലൻസ് കൗൺസിലുകളും (ജനജാഗ്രത സമിതികൾ) 28 റാപ്പിഡ് റെസ്‌പോൺസ് ടീമുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുമ്പോൾ, വനംവകുപ്പ് സ്വീകരിക്കുന്ന നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണം. നിയമസഭയിലേക്ക് 2016 നടന്ന തെരഞ്ഞെടുപ്പിൽ പോലും പാരിസ്ഥിതിക വിഷയങ്ങൾ മുന്നണികൾ പ്രകടനപത്രിയിൽ ഉൾക്കൊള്ളിച്ചിരുന്നെങ്കിലും ഇടതുപക്ഷം അധികാരത്തിലേറിയപ്പോൾ അവയൊന്നും വേണ്ടവിധം നടപ്പാക്കിയില്ല. അത് ചോദ്യം ചെയ്യാൻ യു.ഡി.എഫും ശ്രമിച്ചില്ല.നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയെങ്കിലും അതിനുശേഷം സംസ്ഥാനത്ത് കാൽ ലക്ഷം ഹെക്ടറോളം നെൽവയൽ നികത്തപ്പെട്ടു.

പശ്ചിമഘട്ടത്തിൽ 2016 ഗാഡ്ഗിൽ പ്രധാന ചർച്ച ആയിരുന്നെങ്കിലും 2021ലെത്തിയപ്പോൾ അതൊരു തെരഞ്ഞെടുപ്പ് വിഷയം പോലും ആയില്ല. പ്രളയകാലത്ത് വീണ്ടും ഗാഡ്ഗിൽ ഓർമ്മയിൽ എത്തി. പിന്നെ അത് മറന്നു. ക്വാറികളുടെ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കടലാസിൽ ഒതുങ്ങി. ഖനന നിയന്ത്രണത്തിനുള്ള പഞ്ചായത്തുകളുടെ അധികാരം എടുത്തു കളഞ്ഞു. സർക്കാർ പാട്ട ഭൂമിയിൽ ഖനനം നടത്താം എന്നുവരെ വന്നു. ക്വാറി മാഫിയകളുടെ സ്വാധീനം തെളിഞ്ഞുവന്നു. പശ്ചിമഘട്ടത്തിൽ ഭൂരഹിതർക്ക് ഏറ്റെടുത്തു നൽകുമെന്ന് പ്രഖ്യാപിച്ച വൻകിട കുത്തകങ്ങളുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്തില്ല. മണൽവാരൽ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും പുഴകൾ മലിനപ്പെടുന്ന സാഹചര്യം ഇരട്ടിയായി. വ്യവസായിക മലിനീകരണം രൂക്ഷമായി. ദേശീയപാത വികസനത്തിന്റെ പേരിൽ ഭൂമി വിട്ടു നൽകിയവർക്ക് പ്രതിഫലം കണ്ണീർ ആയിരുന്നു. കീഴാറ്റൂരിൽ നിന്നുള്ള പ്രതിഷേധ സ്വരങ്ങൾ മറക്കാനായിട്ടില്ല.

vachakam
vachakam
vachakam

ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങളിൽ ഒന്നുപോലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോൾ, അക്കൂട്ടത്തിൽ രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവയ്ക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരം. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, മയക്കുമരുന്നിന്റെ വ്യാപനം, പോലീസിലെ അസംതൃപ്തരായ ഉദ്യോഗസ്ഥരുടെ മരണം, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി കഥകൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്‌നങ്ങൾ നേരിടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സ്ത്രീധന പീഡനം, കവർച്ച, പ്രായമായവരുടെ സംരക്ഷണം എന്നീ വിഷയങ്ങൾ എടുത്തു കാട്ടിയാൽ അതെല്ലാം സ്വാഭാവിക സംഭവങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടും. പകർച്ചവ്യാധികളുടെ മടങ്ങിവരവും ചികിത്സ പിഴവുകളും ചികിത്സ ചെലവിൽ ഉണ്ടായ വൻവർദ്ധനയും മറുവശത്ത്.

ആരോഗ്യരംഗത്തെ കേരളമാതൃക ലോകപ്രശസ്തമാണ്. പക്ഷേ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ ആരോഗ്യരംഗം നിരന്തരം പരീക്ഷണങ്ങൾ നേരിടുന്നു. ആരോഗ്യസേവനം താഴെത്തട്ടിൽ ശക്തിപ്പെടുത്താൻ കൂടുതൽ മനുഷ്യശേഷി വേണം. ആരോഗ്യപ്രവർത്തകർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തുടങ്ങിയ റോളുകൾ കാര്യക്ഷമമാക്കണം. ഈ തസ്തികകളിൽ ജീവനക്കാർ കുറവും ജോലി കൂടുതലുമാണ്. ഈ അവസ്ഥ മാറണം. ചികിത്സാരംഗത്ത് റഫറൽ സംവിധാനം ഏർപ്പെടുത്തുന്നതും പ്രധാനമാണ്. കുടുംബഡോക്ടർ, ഒരു മേഖലയ്ക്ക് ഒരു ജനറൽ പ്രാക്ടീഷണർ തുടങ്ങിയ രീതികൾ പ്രോത്സാഹിപ്പിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വികസന മാതൃകയോ?

vachakam
vachakam
vachakam

പലതരം അളവു കോലുകൾ വച്ച് കേരളം വികസനത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുന്നവർ കുറവല്ല. ഇതിനൊപ്പം കേരളത്തിലെ തൊഴിൽ അന്വേഷികളുടെ സാമൂഹ്യ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി, കേരളത്തിലെ വലിയൊരു വിഭാഗം തൊഴിൽ അന്വേഷികൾ വിദ്യാസമ്പന്നരാണ്. അവർക്ക് തൊഴിലെടുക്കാൻ സന്നദ്ധതയുള്ള പുതിയ മേഖലകളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെ വരുന്നത് നമ്മുടെ വികസന നയത്തിന്റെ ദൗർബല്യം തന്നെയാണ്. പണ്ഡിതർ കേരളത്തിന്റെ മേൽ ചൊരിയുന്ന പ്രശംസകൾ നാം നേരിടുന്ന കടുത്ത വികസന പ്രതിസന്ധിയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കട്ടെ. സാമ്പത്തിക വളർച്ചയെ സംബന്ധിച്ച് നമ്മൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം താമസംവിനാ ഉണ്ടാവേണ്ടതുണ്ട്. തൊഴിലില്ലായ്മയിലും ഉത്പാദനത്തിലും അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെ നമ്മുടെ ഭാവിയെ തന്നെ അപകടപ്പെടുത്തി കൊണ്ട് മാത്രമേ നമുക്ക് അവഗണിക്കുവാൻ സാധിക്കുകയുള്ളൂ.

നിലമ്പൂർ തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ പോരാട്ടം ആയി വികസിപ്പിക്കാനാണ് ശ്രമിച്ചതെന്ന് തോൽവിക്ക് ശേഷം ഇടത് സ്ഥാനാർത്ഥി എം. സ്വരാജ് പറയുകയുണ്ടായി. എന്താണ് രാഷ്ട്രീയ പോരാട്ടം എന്നതുകൊണ്ട് ഉദ്ദേശിച്ചത്? വികസനം സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയത് എന്തുകൊണ്ട്? കൃത്യമായ വികസന സന്ദേശം ലഭിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ഇടതു പ്രതിനിധി എന്ന നിലയിൽ സ്വന്തം പഞ്ചായത്തിലെങ്കിലും സ്വരാജിന് ഭൂരിപക്ഷം ലഭിക്കേണ്ടതായിരുന്നില്ലേ? സമീപകാലത്ത് റോഡുകളുടെ വികസനത്തിന്റെ പേരിൽ, അന്യായമായ ടോൾ പിരിവിന്റെ പേരിൽ, ദേശീയപാത ഒന്നാകെ ഇടിഞ്ഞു താഴുന്നതിന്റെ പേരിൽ പൊറുതിമുട്ടിയ ജനങ്ങളോട് സംവദിക്കാൻ എത്ര സമയം പ്രചാരണവേളയിൽ ഭരണകക്ഷി പ്രതിനിധി സമയം കണ്ടെത്തി. വീട്ടുമുറ്റത്ത് നിന്ന് വളർത്തു മൃഗങ്ങളെയും കൊച്ചു കുഞ്ഞുങ്ങളെയും കടിച്ചെടുത്തു കൊണ്ടുപോകുന്ന വന്യജീവികൾ. പ്രതിപക്ഷത്തെ നമുക്ക് വിടാം. അവർക്ക് വേണ്ടത് വിവാദമാണല്ലോ.

സ്വജന പക്ഷപാതം ഏറ്റവും കൂടുതൽ കേട്ട ഒരു കാലയളവാണ് രണ്ടാം പിണറായി സർക്കാരിന്റേത്. കേടുപാടുകൾ തീർത്ത് ശേഷിക്കുന്ന സമയം ജനകീയ പ്രശ്‌നങ്ങൾക്ക് വേണ്ടി സർക്കാർ തന്നെ മുന്നണി പോരാട്ടം നടത്താൻ തയ്യാറാവട്ടെ. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ വോട്ട് ചോദിച്ചു വരുന്നവരോട് ഗ്രാമങ്ങളും നഗരങ്ങളും ചോദ്യാവലികൾ ഉയർത്തട്ടെ. സംസ്ഥാനം സമീപ ഭാവിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനും തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിനും കളമൊരുക്കുമ്പോൾ, പ്രധാന അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ഒരു കക്ഷിയെയും അനുവദിച്ചു കൂടാ. പതിവ് തെരഞ്ഞെടുപ്പ് മേമ്പൊടികളായ വർഗീയതയും ജാതീയതയും പ്രദേശികതയും ചേർത്ത് മുന്നണികളും ഇതര ശക്തികളും ചേർന്നൊരുക്കുന്ന കെണിയിൽ രാഷ്ട്രീയ കേരളം ചെന്നു വീഴരുത് എന്ന് ആഗ്രഹിക്കുന്നവരാണ് വോട്ട് എന്ന ജനാധിപത്യ അവകാശത്തിന് വിലകൽപ്പിക്കുന്നവർ.

എന്നാൽ വടക്കേ ഇന്ത്യയിൽ എല്ലാം പണ്ടേ പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ജാതീയ കാർഡ് കളി സമീപകാലത്ത് 'പ്രബുദ്ധ' കേരളത്തിലും തുടങ്ങിവെച്ചെങ്കിൽ അതിന്റെ ഫലം അനുഭവിച്ചേ തീരൂ.  മറുപടി പറയാൻ മറന്നു പോകുന്ന രാഷ്ട്രീയ നേതൃത്വങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ നാം മറന്നുകൂടാ. ജനവിധി നിലമ്പൂർകാട് ഇറങ്ങുമ്പോഴും ബാക്കിയാവുന്ന മലയാളി ചോദ്യങ്ങൾ നമുക്ക് കാണാതെ വയ്യ.

 പ്രജിത് രാജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam