ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ജ്വരത്തിന് മരുന്ന് കോടതി വക

JUNE 25, 2025, 1:36 PM

ദൈവത്തിന്റെ സ്വന്തം നാടിനു മുഖശ്രീ നൽകാൻ ഫ്‌ളക്‌സ് ബോർഡുകൾ അനിവാര്യമോ? മറിച്ചാണ് വസ്തുതയെന്ന് ആവർത്തിച്ചുകൊണ്ടിരിക്കുന്നു കേരള ഹൈക്കോടതി. അഴകു ഹനിക്കുന്നതു കൂടാതെ അപകടക്കെണിയൊരുക്കി നിരത്തരികിൽ നിറയുന്ന ബോർഡുകളും ഫ്‌ളക്‌സുകളും നീക്കാൻ കൂട്ടാക്കാത്തതിലൂടെ കടുത്ത നിയമലംഘനമാണു സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു ഉന്നത നീതിപീഠം.

വിവാഹച്ചടങ്ങുകളിലും ഹോട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് കുപ്പി നിരോധിച്ച ഹൈക്കോടതി ഉത്തരവ് കേരളമാകെ ബാധകമാക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം നൽകുന്നതിനടക്കമാണ് നിരോധനം.

പാതയോരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഫ്‌ളക്‌സുകളും ബോർഡുകളും സൃഷ്ടിക്കുന്ന അപകടക്കെണിയെപ്പറ്റി ഹൈക്കോടതി പല തവണ വ്യക്തമായിരുന്നു. പക്ഷേ, ഇവ നിരോധിച്ചു കൊണ്ട്, ജനങ്ങൾക്കുവേണ്ടി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള നിരോധന ഉത്തരവുകൾക്കു ജനങ്ങളും സർക്കാരും പുല്ലുവിലയാണ് നൽകിയത്. കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചു മാത്രമേ സംസ്ഥാനത്തെ പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കാനാകൂ. ഇത്തരത്തിൽ സ്ഥാപിച്ച 4500 ബോർഡുകൾ നീക്കം ചെയ്തതായി തിരുവനന്തപുരം കോർപ്പറേഷൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ, ബോർഡ് ഒന്നിന് 500 രൂപ വീതം പിഴ തുകയായ 2.25 കോടി എവിടെയെന്നു കോടതി ആരാഞ്ഞതോടെ കോർപ്പറേഷൻ വെട്ടിലായ സ്ഥിതിയിലാണിപ്പോൾ.

vachakam
vachakam
vachakam

നിയമവാഴ്ച ഉറപ്പിക്കേണ്ട സർക്കാർ കോടതിയിൽനിന്നു രക്ഷപ്പെടാനായി ഇക്കാര്യത്തിൽ അവതരിപ്പിക്കുന്ന കണക്കുകളിൽ യാതൊരു സത്യവും ഇല്ലെന്നു പരിശോധിച്ചാൽ വ്യക്തമാകുന്നതേയുള്ളൂ. ഫ്‌ളക്‌സും ബോർഡും കൊണ്ട് സംസ്ഥാനത്തെ മൂടുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് രാഷ്ട്രീയപ്പാർട്ടികളാണ്. ഇതിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ല. സർക്കാർ പരിപാടികൾക്കടക്കം ഉയരുന്ന കൂറ്റൻ ബോർഡുകൾ പതിവ് കാഴ്ചമാത്രം. ഭരണ നേതൃത്വം കണ്ണടയ്ക്കുന്നതിനാൽ മാത്രമാണ് ഇത്തരത്തിൽ നിയമലംഘനം തുടരാൻ കഴിയുന്നതെന്ന് എല്ലാവർക്കും അറിയാം.

സമൂഹത്തിന്റെ നിലനിൽപ്പിനു ജനങ്ങളുടെമേൽ ചില നിയന്ത്രണങ്ങൾ നിയമത്തിന്റെ വഴിയിലൂടെ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഓരോ വ്യക്തിക്കും സ്വന്തം താൽപ്പര്യങ്ങളും ഇഷ്ടങ്ങളും ഉണ്ടെങ്കിൽപോലും മറ്റുള്ളവരുടെ ഇഷ്ടങ്ങളും അവകാശങ്ങളും ഹനിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ നിയമം അനുവദിക്കുന്നില്ല. നിയമം പാലിക്കുന്നതിൽ വ്യക്തികൾക്കും നിയമവാഴ്ച്ച ഉറപ്പാക്കുന്നതിൽ സർക്കാരിനും തുല്യ ഉത്തരവാദിത്വമാണുള്ളതെന്ന കാര്യം ബന്ധപ്പെട്ടവർ മറക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിറയുന്ന ബോർഡുകളും ഫ്‌ളക്‌സുകളും സൃഷ്ടിച്ചിരിക്കുന്ന ആശങ്ക വ്യക്തമാക്കി നിയമവാഴ്ചയിലുള്ള പരാജയം ഹൈക്കോടതിക്കു കേരളത്തെ ഓർമിപ്പിക്കേണ്ടി വന്നത്.

യഥാർത്ഥത്തിൽ ഇതു സർക്കാരിനെതിരായ കടുത്ത വിമർശനം കൂടിയാണ്.
ആലുവ നഗരത്തിൽ ഒട്ടേറെ ഫ്‌ളക്‌സുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഈ കേസുകൾക്കായി നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, നടപടിയെടുക്കാൻ നഗരസഭാ സെക്രട്ടറി തയ്യാറായില്ലെന്ന് അറിയിക്കുകയും ചെയ്തു. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതു തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിയമവാഴ്ചയുടെ പരാജയം ചൂണ്ടിക്കാട്ടി. ഈയൊരു സാഹചര്യം തിരുവനന്തപുരത്തോ ആലുവയിലോ മാത്രമല്ലെന്നതാണു യാഥാർത്ഥ്യം. 

vachakam
vachakam
vachakam

പലതരത്തിലുള്ള പ്രചാരണങ്ങൾക്കും അറിയിപ്പുകൾക്കുമായിട്ടാണ് ഫ്‌ളക്‌സും ബോർഡും കൂടുതലായി ഉയർത്തുന്നത്. ആവശ്യത്തിനുശേഷം കൃത്യമായി നീക്കം ചെയ്യാറില്ല. വലിയ അപകടങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിലാകും പലപ്പോഴും നിയന്ത്രണങ്ങളും നിയമങ്ങളും പ്രഖ്യാപിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങളുടെ ചൂടാറുകയും മാധ്യമശ്രദ്ധ കുറയുകയും ചെയ്യുന്നതോടെ പ്രഖ്യാപനങ്ങൾ ചവറ്റുകൊട്ടയിലാകും. ഈയൊരു പതിവിനു മാറ്റം ഉണ്ടായാൽ മാത്രമേ നിയമങ്ങൾ കൊണ്ട് കാര്യമുള്ളൂ. ആളുകളുടെ ജീവനു മാത്രമല്ല പരിസ്ഥിതിക്കും ഇതുമൂലം ഉണ്ടാകുന്ന ആഘാതം വലുതാണ്.

പ്ലാസ്റ്റിക് നിരോധനം

പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബർ രണ്ടു മുതൽ ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാവിയും കണ്ടുതന്നെ അറിയേണ്ടി വരും. ജനങ്ങളും സർക്കാരും പുലർത്തുന്ന പ്രതികരണത്തെ ആശ്രയിച്ചിരിക്കും ഈയൊരു ഉത്തരവിന്റെയും ഫലപ്രാപ്തി. ഹൈക്കോടതിയുടെ നിരോധന ഉത്തരവ് പൂർണമായും പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമേ ഈയൊരു വിഷയത്തിൽ സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാകൂ. വിവാഹ സത്കാരങ്ങളിലും കല്യാണമണ്ഡപങ്ങളിലും ഹോട്ടൽ റസ്റ്ററന്റുകളിലും മാത്രം പ്ലാസ്റ്റിക് കുപ്പി വിലക്കിയതുകൊണ്ട് പൂർണഫലം കിട്ടില്ലെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. ആളുകളുടെ സുരക്ഷ, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളിൽ മാത്രമല്ല നിയമലംഘനം സംഭവിക്കുന്നത്.

vachakam
vachakam
vachakam

വീട്ടിൽനിന്നിറങ്ങിയാൽ റോഡിൽ, ഓഫീസുകളിൽ, കച്ചവട കേന്ദ്രങ്ങളിൽ എന്നിങ്ങനെ ഒരു വ്യക്തിക്കു കടന്നു പോകേണ്ട ഇടങ്ങളിലെല്ലാം നിയമലംഘനത്തിന്റെ നിരവധി കാഴ്ചകൾ കാണാനാകും. നിയമവാഴ്ച ഉറപ്പാക്കുന്നതിലൂടെ മാത്രമേ കൂടുതൽ മെച്ചപ്പെട്ട കേരളത്തെ സൃഷ്ടിക്കാനാകൂ എന്ന നിരീക്ഷണം ഏട്ടിലെ പശുവായി മാറുന്നു.നിയമത്തിന്റെ അന്തസത്ത ഉൾക്കൊള്ളാൻ തയ്യാറാകാതെ നിയമലംഘനത്തിന്റെ പേരിലുള്ള നടപടികളെ പേടിച്ചുമാത്രം പാലിക്കാൻ തയ്യാറാകുന്നവരുണ്ട്. നിയമലംഘനത്തിനു തയ്യാറാകുന്നവർക്കെതിരേ നടപടിയെടുക്കാൻ മടിക്കുന്ന സർക്കാർ സംവിധാനങ്ങളെയാണു ഹൈക്കോടതി പ്രധാനമായും പ്രതിക്കൂട്ടിലാക്കിയത്.

സർക്കാരിന് ഇത്തരം വിഷയങ്ങളിൽ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കുക തന്നെ ചെയ്യും. എന്നാൽ വേലി തന്നെ വിളവു തിന്നുന്ന നാട്ടിൽ നിയമവാഴ്ചയുടെ പരാജയത്തിനാണിക്കാര്യത്തിൽ പലരും സാധ്യത കാണുന്നത്.  
കാരിബാഗുകളടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്ത് പൂർണമായും നിരോധിച്ചെങ്കിലും വിജയം കണ്ടില്ല. പരിശോധനയും പിഴയുമൊക്കെ ഉണ്ടായിട്ടും വ്യാപാരികളുടെ നിസ്സഹകരണവും പൂഴ്ത്തിവെക്കലും ജനങ്ങളുടെ നിഷേധസമീപനവുമാണ് കാരണം. കുപ്പിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സഹകരണത്തോടെ പരിഹരിക്കാവുന്നതേയുള്ളൂ എന്ന് നിയമ വിദഗ്ധർ പറയുന്നു. അഞ്ചു ലിറ്ററിൽ താഴെ, കുടിവെള്ളം നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾ, രണ്ടു ലിറ്ററിൽ താഴെയുള്ള ശീതളപാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്‌ട്രോകൾ, പ്ലേറ്റ്, കുപ്പി, ഭക്ഷണംകൊണ്ടുവരുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ബേക്കറികളിലെ ബോക്‌സുകൾ എന്നിവയാണ് കോടതി നിരോധിച്ചത്.

എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലും നിരോധനം നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥതലത്തിൽ നിർദേശം ഉയരുന്നുണ്ട്. എന്നാൽ, ഇവിടെല്ലാം കുടിവെള്ളം നൽകുന്നതിന് ബദൽസൗകര്യം ഒരുക്കേണ്ടിവരും. ഇതിനിടെ, പ്ലാസ്റ്റിക് കുപ്പികളിൽ വിൽക്കരുതെന്നു നിർബന്ധം വന്നാൽ ക്വാർട്ടർ (180 മി.ലീ) അളവിലുള്ള മദ്യം വിപണിയിൽനിന്നു പിൻവലിക്കാനുള്ള സമ്മർദ നീക്കമാരംഭിച്ചു കഴിഞ്ഞു മദ്യക്കമ്പനികൾ. 300 മില്ലി ലീറ്ററിനു താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിൽക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തുന്നതിനു മുന്നോടിയായി മദ്യക്കമ്പനികളുടെ അഭിപ്രായം എക്‌സൈസ് തേടിയിരുന്നു. വരുമാനം കുറഞ്ഞ മദ്യ ഉപഭോക്താക്കൾ കൂടുതലായി ആശ്രയിക്കുന്ന ക്വാർട്ടർ മദ്യത്തിന്റെ വിൽപനയിലൂടെ സർക്കാരിന് 650 കോടി രൂപയുടെ വാർഷിക വരുമാനമാണു ലഭിക്കുന്നത്.

300 മില്ലി ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചുകൊണ്ടു സർക്കാർ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതു മദ്യത്തിനു കൂടി ബാധകമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണു കോടതി എക്‌സൈസിനോടു റിപ്പോർട്ട് തേടിയത്. നിലവിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ പ്രത്യേകതയും അവ നിർമാർജനം ചെയ്യുന്ന രീതിയുമടക്കം വിശദീകരിക്കാനാണു മദ്യക്കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചില്ലു കുപ്പിയിലേക്കു മാറിയാൽ 48 ക്വാർട്ടർ കുപ്പികളുള്ള ഒരു കെയ്‌സ് മദ്യം എത്തിക്കുമ്പോൾ 250 രൂപ വരെ അധികച്ചെലവു വരുമെന്നു കമ്പനികൾ അറിയിച്ചു. ചില്ലുകുപ്പികൾ കിട്ടാനില്ലാത്ത സാഹചര്യവും വിശദീകരിച്ചു. മുൻപ് ഫുൾ കുപ്പി (750 മി.ലീ.) മദ്യം ചില്ലു കുപ്പിയിൽ നൽകണമെന്ന നിർദേശം ബവ്‌കോ നൽകിയിരുന്നെങ്കിലും, കമ്പനികൾ ഇവയുടെ ഉൽപാദനം നിർത്തിയതോടെ തീരുമാനം പിൻവലിക്കേണ്ടി വന്നു.

ഹരിതകേരള മിഷൻ വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനുള്ള പദ്ധതിരേഖ ബവ്‌കോ സി.എം.ഡി സർക്കാരിനു നൽകിയിട്ടുണ്ട്. 2017ൽ ക്ലീൻ കേരള കമ്പനി വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ശേഖരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കാര്യമായ വിജയം കണ്ടില്ല. 2024 ഏപ്രിൽ ഒന്നുമുതൽ ഇക്കൊല്ലം മാർച്ചുവരെ സർക്കാർ സ്ഥാപനമായ ക്ലീൻകേരള കമ്പനി 5,16,753 കിലോ പ്ലാസ്റ്റിക് കുപ്പിയാണു ശേഖരിച്ചത്. ആകെ ശേഖരിച്ച മാലിന്യം 6,16,64,051 കിലോഗ്രാം. ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക്കിന്റെ അൻപതിരട്ടിയെങ്കിലും ആക്രി വ്യാപാരികൾ വഴി റീസൈക്ലിങ് പ്ലാന്റുകളിലെത്തുന്നുണ്ട്.

കുടിവെള്ളക്കുപ്പിപോലെതന്നെ മഴക്കോട്ടും പരിസ്ഥിതിക്ക് പ്രശ്‌നം തന്നെയാണ്. ഉത്പാദകരിൽനിന്ന് എക്സ്റ്റൻഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (ഇ.പി.ആർ)ഫണ്ട് ഈടാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും അതു ചെയ്യുന്നില്ല. ഇപ്പോഴുള്ള പ്ലാസ്റ്റിക് കോട്ടുകളിൽ മിക്കവയ്ക്കും ലേബൽ ഇല്ല. ലേബൽ നിർബന്ധമാക്കിയാൽ ഇ.പി.ആർ ഫണ്ട് ഈടാക്കാം. ഈ പണം റീസൈക്കിളിങ്ങിന് ഉപയോഗിക്കാനാകുമെന്നതാണു ഗുണം.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam