ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഭരണരംഗത്തുനിന്നുള്ള തന്റെ വിവാദപരമായ പടിയിറക്കത്തിന് പതിറ്റാണ്ടുകൾക്ക് ശേഷം നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഐപിഎൽ (IPL) കമ്മീഷണർ ലളിത് മോദി.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൽ നിന്നും ക്രിമിനൽ ശൃംഖലയിൽ നിന്നും നേരിട്ട വധഭീഷണിയാണ് ക്രിക്കറ്റ് ഭരണരംഗത്തുനിന്ന് സ്ഥിരമായി മാറിനിൽക്കാൻ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് അദ്ദേഹം ആദ്യമായി വെളിപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലളിത് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഐപിഎല്ലിന്റെ പ്രാരംഭ വർഷങ്ങളിൽ മാച്ച് ഫിക്സിംഗിനെതിരെ താൻ സ്വീകരിച്ച ശക്തമായ നിലപാടാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി നിയന്ത്രിച്ചിരുന്ന വൻകിട ഭൂഗർഭ ബെറ്റിംഗ് ശൃംഖലയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ലളിത് മോദി പറഞ്ഞു.
മാച്ച് ഫിക്സിംഗിന് തടസ്സം നിന്നതിനെത്തുടർന്ന് ദാവൂദ് ഇബ്രാഹിം തന്നെ ലക്ഷ്യമിട്ട് മൂന്ന് തവണ വെവ്വേറെ വധശ്രമങ്ങൾ നടത്തിയതായി അദ്ദേഹം ആരോപിച്ചു.തനിക്കെതിരെയുള്ള ഭീഷണികൾക്ക് പുറമെ, തന്റെ മകനെ ലണ്ടനിൽ വെച്ച് തട്ടിക്കൊണ്ടുപോയതായും ലളിത് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടു.
ക്രിക്കറ്റിലെ കള്ളപ്പണവും ബെറ്റിംഗും നിയന്ത്രിക്കുന്ന ഡി-കമ്പനിയുടെ 'സട്ടാ ബസാറിനെ' (Satta Bazaar) കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. "ദാവൂദ് ഇബ്രാഹിം അറിയപ്പെടുന്ന ഒരു ബുക്ക് മേക്കറാണ്. ക്രിക്കറ്റ് ബെറ്റിംഗ് പൂർണ്ണമായും അവന്റെ നിയന്ത്രണത്തിലായിരുന്നു. പണ്ടൊക്കെ ഭൂഗർഭ ബെറ്റിംഗ് വിപണിയിൽ ഒരു കളിയുടെ മൂല്യം 2 ശതകോടി ഡോളറായിരുന്നു എന്നാൽ ഇന്നത് ഒരു മത്സരത്തിന് 4 ശതകോടി ഡോളറായി ഉയർന്നിരിക്കുന്നു. ഇത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഇപ്പോൾ ആരും മത്സരങ്ങൾ പൂർണ്ണമായി ഒത്തുകളിക്കാറില്ല. പകരം ഓവറുകളോ അല്ലെങ്കിൽ ഓരോ പന്തുകളോ ആണ് ഒത്തുകളിക്കുന്നത് ലളിത് മോദി വെളിപ്പെടുത്തി.
ഓരോ പന്ത് എറിയുമ്പോഴും ബെറ്റിംഗ് നിരക്കുകൾ മാറിമറിയുന്ന ഒരു വൻ മാഫിയയായി ക്രിക്കറ്റ് ചൂതാട്ട വിപണി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ക്രിക്കറ്റ് വിപ്ലവത്തിന് തുടക്കമിട്ട ഐപിഎല്ലിന്റെ സ്ഥാപകനായ ലളിത് മോദി, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളെത്തുടർന്ന് 2010 ലാണ് ഐപിഎൽ കമ്മീഷണർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
