തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് വിശദീകരണവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) രംഗത്തെത്തി. കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും സ്വതന്ത്രവും സുതാര്യവും ഭരണഘടനാ മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമാണെന്നും, ഉദ്യോഗാർഥികളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പി.എസ്.സി. വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ കമ്മീഷനിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനും പ്രതീക്ഷകൾക്കും യാതൊരു പോറലും സംഭവിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പി.എസ്.സി. സെക്രട്ടറി അറിയിച്ചു. കമ്മീഷന്റെ മഹത്തായ പാരമ്പര്യത്തിനും വിശ്വാസ്യതയ്ക്കും യശസ്സിനും ക്ഷതമേൽക്കാതിരിക്കാൻ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആയിരക്കണക്കിന് തസ്തികകളിലേക്കുള്ള നിയമന നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അത്യപൂർവമായി ചില പിഴവുകൾ സംഭവിക്കാമെന്ന് പി.എസ്.സി. സമ്മതിക്കുന്നു. എന്നാൽ അത്തരം വീഴ്ചകൾ കണ്ടെത്തുന്ന മുറയ്ക്ക് അവ തിരുത്തുകയും, ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് കമ്മീഷന്റെ പതിവ് രീതിയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ചെറിയ പിഴവുകളെ അമിതമായി ഉയർത്തിക്കാട്ടുന്ന പ്രവണത ഒഴിവാക്കി, കമ്മീഷന്റെ വിശ്വാസ്യത സംരക്ഷിക്കാൻ മാധ്യമങ്ങൾ സഹകരിക്കണമെന്നും പി.എസ്.സി. അഭ്യർഥിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് നടപടികളിലെ രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാൽ ഉയരുന്ന എല്ലാ ആരോപണങ്ങൾക്കും പൊതുവേദിയിൽ വിശദമായ മറുപടി നൽകുന്നതിൽ കമ്മീഷന് പരിമിതികളുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, ചെയർമാനെതിരെ ഉയർന്ന വിമർശനങ്ങളും പി.എസ്.സി. തള്ളിക്കളഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
