ഇടുക്കി: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. വേനല്‍ മഴ കുറഞ്ഞതും കനത്ത ചൂടില്‍ ഉത്പാദനം കൂടിയതുമാണ് ജലനിരപ്പ് താഴാന്‍ കാരണം. അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 32 ശതമാനം ജലം. കഴിഞ്ഞ വര്‍ഷം 41 ശതമാനമുണ്ടായിരുന്നു.
ഈ നില തുടര്‍ന്നാല്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കും. ഉയര്‍ന്ന നിരക്കില്‍ പുറത്ത് നിന്ന് കൂടുതല്‍ വാങ്ങേണ്ടിയും വരും. ഇതിനനുസരിച്ച് ബില്ലില്‍ സര്‍ചാര്‍ജും വരും. 1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.
2017ലാണ് ജലനിരപ്പ് ഇതിലും താഴ്ന്നത്. അന്ന് ഏപ്രിലില്‍ 24 ശതമാനമായി കുറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2334.6 അടിയാണ്. സംഭരണശേഷിയുടെ 34% മാത്രം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് പത്തടി കുറവാണിത്. റെക്കാഡ് വൈദ്യുതി ഉപഭോഗമായതോടെ ഇടുക്കിയില്‍ ശരാശരി 10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ആറ് ജനറേറ്ററും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ 11.974 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചത്. ശബരിഗിരി പദ്ധതിയിലും ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കാന്‍ ഇനിയും 36 ദിവസമുണ്ടെന്നാണ് വിവരം. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
