ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവെച്ച് അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് നീതികേടാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എം ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും തയ്യാറാകണമെന്നും എസ്.എന്‍.ഡി.പി യോഗം മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവര്‍ തന്നെ ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങള്‍ എറിയുകയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിക്കുള്ളിലെയും ഭരണത്തിലെയും വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ഇന്ന് ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കിയിരിക്കുകയാണ്. അധികാര ലഹരി തലയ്ക്കുപിടിച്ചതോടെ പാര്‍ട്ടി നേതാക്കളും അണികളും സാധാരണ ജനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോയി. വിദ്യാര്‍ത്ഥി നേതാക്കള്‍ മുതല്‍ ബ്രാഞ്ച്, ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ക്ക് വരെ വലിയ രീതിയിലുള്ള അഹങ്കാരമായിരുന്നു. താഴെത്തട്ടിലുള്ള നേതാക്കളുടെയും അണികളുടെയും പ്രവൃത്തി ദോഷങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും ഒടുവില്‍ മറുപടി പറയേണ്ടി വന്നതും ജനരോഷം ഇരന്ന് വാങ്ങിയതും പിണറായി വിജയനാണ്. ഈ വീഴ്ചകളുടെയെല്ലാം കുറ്റം അദ്ദേഹത്തിന്റെ തലയില്‍ മാത്രം കെട്ടിവെച്ച് മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ഭരണ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്കെതിരെയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സി.പി.ഐ പലപ്പോഴായി സൃഷ്ടിച്ച അനാവശ്യ പ്രശ്‌നങ്ങളും വിവാദങ്ങളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശോഭ കെടുത്താന്‍ കാരണമായതായും അദ്ദേഹം മുഖ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
