തിരുവനന്തപുരം: നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം സൗഹൃദവും പരസ്പര ബഹുമാനവും പ്രകടമായ സന്ദർശനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടി.
വീട്ടിലെത്തിയ വി ഡി സതീശനെ പിണറായി വിജയൻ ചിരിച്ചുകൊണ്ട് കൈകൊടുത്ത് സ്വീകരിച്ചു. പിണറായിക്കൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ എന്നിവരും സതീശനെ വരവേറ്റു. സിപിഐഎം നേതാവ് വി കെ പ്രശാന്തും സന്ദർശന സമയത്ത് വീട്ടിലുണ്ടായിരുന്നു.
കേരള രാഷ്ട്രീയത്തിൽ വർഷങ്ങളായി ശക്തമായ വാദപ്രതിവാദങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും വേദിയായിരുന്ന പിണറായി വിജയനും വി ഡി സതീശനും തമ്മിലുള്ള ഈ സൗഹൃദ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പരസ്പരം ഏറ്റുമുട്ടിയ ഇരുവരും ഇനി അടുത്ത അഞ്ച് വർഷം പുതിയ ഉത്തരവാദിത്തങ്ങളിലായിരിക്കും നിയമസഭയിൽ പ്രവർത്തിക്കുക എന്നതും രാഷ്ട്രീയമായി ശ്രദ്ധേയമാണ്.
2016ൽ മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ അന്നത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി വിജയൻ സന്ദർശിച്ച സംഭവവും ഈ സന്ദർഭത്തിൽ വീണ്ടും ചർച്ചയാകുന്നു. അതേ രാഷ്ട്രീയ സൗഹൃദത്തിന്റെ തുടർച്ചയായാണ് വി ഡി സതീശന്റെ ഈ സന്ദർശനവും വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഹൈക്കമാൻഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പിന്നാലെ സിപിഐഎം സംസ്ഥാന സമിതി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ തീരുമാനിച്ചു. ആദ്യമായാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായും പിണറായി വിജയൻ പ്രതിപക്ഷ നേതാവായും ചുമതലയേൽക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് സിപിഐഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന നീക്കങ്ങളായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
