തിരുവനന്തപുരം: ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് ജനവിശ്വാസം നേടാനാകില്ലെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദയനീയാവസ്ഥയിലുള്ള ഖജനാവിനെ മറച്ചുവെച്ചാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചതെന്നും, രാഷ്ട്രീയ അജണ്ടകൾ ചേർത്ത് ബജറ്റിന്റെ ഗൗരവം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. പത്ത് വർഷമായി നടപ്പാക്കാത്ത കാര്യങ്ങളിൽ ഇപ്പോൾ വലിയ മാറ്റമുണ്ടാകുമെന്ന അവകാശവാദം ഉയർത്തുകയാണ് സർക്കാർ. ബജറ്റ് രാഷ്ട്രീയ രേഖയായി മാറിയതായും, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശ്രമമാണിതെന്നും സതീശൻ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നും, കഴിഞ്ഞ അഞ്ച് മാസമായി ട്രഷറി നിയന്ത്രണം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ സുരക്ഷാ പെൻഷൻ 2,500 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും, നാലര വർഷമായി പെൻഷൻ വർധനയില്ലാതിരുന്ന ശേഷം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം വിമർശിച്ചു. വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിലേക്ക് വീണ്ടും മടങ്ങിവരില്ലെന്ന ബോധം എൽഡിഎഫിനുണ്ടെന്നും, അതിനാലാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്റെ നിർദ്ദേശങ്ങൾ അടുത്ത സർക്കാരിന്റെ ബാധ്യതയായി മാറ്റിയതെന്നും സതീശൻ ആരോപിച്ചു. കിഫ്ബി പദ്ധതികൾ ഒന്നും മുന്നോട്ടുപോകുന്നില്ലെന്നും, ഈ ബജറ്റ് നടപ്പാക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാനം നടപ്പാകുന്നത് യുഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന ബജറ്റായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
