കൊച്ചി: തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേസിലെ ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട ഹർജി കോടതി അംഗീകരിച്ചില്ല. ഇതോടെ നിയമപരമായ തടസം തുടരുന്നതിനാൽ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല എന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം സെഷൻസ് കോടതിയുടെ കുറ്റക്കാരനെന്ന വിധി മരവിപ്പിക്കണമെന്ന ആവശ്യത്തോടെയാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ആ വിധിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ശിക്ഷ തടഞ്ഞാൽ മാത്രമേ മത്സരിക്കാൻ യോഗ്യത നിലനിൽക്കൂ എന്ന നിലയിലായിരുന്നു ഹർജി നൽകിയത്.
ആന്റണി രാജു അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന കാലത്തുള്ള സംഭവവുമായി ബന്ധപ്പെട്ടതാണ് കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായിരുന്ന ഒരു വിദേശ പൗരനെ രക്ഷപ്പെടുത്തുന്നതിനായി പ്രധാന തെളിവിൽ ഇടപെടൽ നടത്തിയെന്നാണ് ആരോപണം. ഈ കേസിൽ ജനുവരി മൂന്നിന് കോടതി ശിക്ഷ വിധിച്ചിരുന്നു.
മൂന്ന് വർഷം തടവും പത്തായിരം രൂപ പിഴയും ആയിരുന്നു ശിക്ഷ. കേസിൽ കോടതി നടത്തിയ നിരീക്ഷണത്തിൽ, പ്രതികളുടെ നടപടി സാധാരണ ക്രമക്കേടല്ലെന്നും നീതിന്യായ നടപടിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ളതാണെന്നും വ്യക്തമാക്കിയിരുന്നു. നീതി നടപ്പാക്കുന്നതിൽ തടസ്സം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമം നടന്നതായി കോടതി വിലയിരുത്തി.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ചുറ്റിപ്പറ്റിയാണ് കേസ് ആരംഭിക്കുന്നത്. ഇയാളിൽ നിന്ന് ഹാഷിഷ് കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന തെളിവായിരുന്ന അടിവസ്ത്രത്തിൽ കൃത്രിമം നടന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ആന്റണി രാജുവിനും കോടതിയിലെ ഒരു ജീവനക്കാരനും പങ്കുണ്ടെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
