തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കീപ്പർ തസ്തികയിലെ വ്യാജ നിയമനവുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. പരാതിക്കാരന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വ്യാജ രേഖകൾ സമർപ്പിച്ചാണ് നിയമനം നേടിയതെന്ന് ആരോപിക്കപ്പെടുന്നവർക്കെതിരായ വിവരാവകാശ രേഖകളും മറ്റ് തെളിവുകളും പരാതിക്കാരൻ അന്വേഷണസംഘത്തിന് കൈമാറി.
തിരുവനന്തപുരം മൃഗശാലയിലെ കീപ്പർ തസ്തികയിൽ എൻജിഒ യൂണിയൻ നേതാവ് രാമചന്ദ്രനും രാജേഷും വ്യാജ രേഖകൾ സമർപ്പിച്ചാണ് നിയമനം നേടിയതെന്ന് തെളിയിക്കുന്ന രേഖകളാണ് വിജിലൻസിന് ലഭിച്ചത്. 2025 ഓഗസ്റ്റിലാണ് മൃഗശാലയിലെ ഈ നിയമനക്രമക്കേട് പുറത്തുവന്നത്.
മൃഗശാലകളിലെ കീപ്പർ നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നടത്തുന്നത്. എന്നാൽ തിരുവനന്തപുരം സ്വദേശികളായ രാമചന്ദ്രനും രാജേഷും കുട്ടനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നിയമനം നേടിയതെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
ഇതിന് പുറമെ, 'ഔവർ മ്യൂസിയം' എന്ന പേരിൽ നിലവിലില്ലാത്ത സ്ഥാപനത്തിന്റെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇരുവരും നിയമനം നേടിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകളും വിജിലൻസിന് കൈമാറിയതായി പരാതിക്കാരൻ അറിയിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മൃഗശാലയിലെ കീപ്പർ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണവും നേരത്തെ പുറത്തുവന്നിരുന്നു. നിയമനക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ തുടർച്ചയായി ഉയർന്നതിനെ തുടർന്നാണ് എൽഡിഎഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൈമാറിയ രേഖകളും പരാതിക്കാരന്റെ മൊഴിയും പരിശോധിച്ച ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
