കൊച്ചി: ലോകചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ ഉന്നയിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അന്നത്തെ കായികമന്ത്രിയായിരുന്ന വി അബ്ദുറഹ്മാൻ വിഷയത്തിൽ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും മന്ത്രിക്ക് സ്പെയിനിലേക്ക് പോകാൻ പ്രത്യേക കരാർ ആവശ്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിന് ആവശ്യമായ ചില നടപടികൾ സ്വീകരിച്ചിരുന്നു. അന്നത്തെ കായികമന്ത്രിയെന്ന നിലയിൽ വി അബ്ദുറഹ്മാൻ തന്നെ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
അർജന്റീന ടീം കേരളത്തിലെത്തണമെന്നത് പൊതുവെയുള്ള ആഗ്രഹമായിരുന്നു. ടീമിന്റെ വരവിനെ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. എന്നാൽ അർജന്റീനയ്ക്ക് കേരളത്തിലെത്താൻ കഴിയാതിരുന്നത് അവരുടെതായ ചില കാരണങ്ങളാലാണെന്നും പിണറായി വ്യക്തമാക്കി.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ട് രഹസ്യസ്വഭാവമുള്ളതാണെന്നും കായികമന്ത്രി ഒജെ ജനീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നാട്ടിൽ വലിയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങൾ വിവാദമാകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും പിണറായി പറഞ്ഞു. സർക്കാരിന് എന്താണ് അന്വേഷിക്കേണ്ടതെന്ന് തീരുമാനിച്ചാൽ അത് അന്വേഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ‘ഓപ്പറേഷൻ തൂഫാൻ’ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾ സർക്കാർ തന്നെ പൂഴ്ത്തിവയ്ക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. സർക്കാർ നിർദേശപ്രകാരം മെറ്റ സോഷ്യൽ മീഡിയയിൽനിന്ന് വാർത്തകൾ നീക്കം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വസ്തുതാപരമായ വാർത്തകൾ നീക്കം ചെയ്യാൻ സാധാരണഗതിയിൽ നിയമപരമായി കഴിയില്ലെന്നും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ മൂലമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നും പിണറായി പറഞ്ഞു. “സെൻസർഷിപ്പ് ഏകാധിപത്യപരമാണ്. യോജിക്കാനാകില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടപടി നേരിടുന്ന ഒരാളെ സംരക്ഷിക്കുന്ന തരത്തിലുള്ള സമീപനം എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വാർത്തകൾ സോഷ്യൽ മീഡിയയിൽ വരാൻ പാടില്ലെന്ന നിർബന്ധത്തിന് പിന്നിലെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം വാർത്തകൾ തടയുന്നത് ഒരാളെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
