തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തെ പുനഃക്രമീകരിച്ചു. കേസിന്റെ ഗൗരവവും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനാ സാധ്യതയും കണക്കിലെടുത്താണ് അന്വേഷണസംഘത്തിൽ മാറ്റം വരുത്തിയത്.
നേരത്തെ 30 അംഗങ്ങളുണ്ടായിരുന്ന അന്വേഷണസംഘത്തെ 14 അംഗങ്ങളായി പുനഃസംഘടിപ്പിച്ചു. ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി നാലുപേരെ സംഘത്തിൽ നിന്ന് ഒഴിവാക്കി പകരം നാലുപേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ തുടർ അന്വേഷണത്തിന് പ്രത്യേക പ്രാധാന്യം നൽകിയാണ് പുതിയ ക്രമീകരണം.
കേസുമായി ബന്ധപ്പെട്ട് ഉന്നത സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി എന്നിവർക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്നാണ് വിവരം.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും ആക്രമണം ആസൂത്രിതമായിരുന്നോ, ആരുടെയെങ്കിലും പ്രേരണയോ ഇടപെടലോ ഉണ്ടായിരുന്നോ എന്നുമാണ് പ്രത്യേകസംഘം അന്വേഷിക്കുന്നത്. ആക്രമണത്തിന് മുന്നോടിയായി നേതാക്കളും പ്രവർത്തകരും തമ്മിൽ നടന്ന ആശയവിനിമയങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
സിപിഐഎം നേതാക്കളുടെ ഫോൺ കോളുകളുടെ സൈബർ ഫോറൻസിക് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ആക്രമണം നടന്ന സമയത്തും അതിന് തൊട്ടുമുമ്പും നടന്ന ഫോൺ കോളുകളും സന്ദേശങ്ങളും മറ്റ് ആശയവിനിമയങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കേസിൽ ഇതുവരെ 26 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ പേരെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ മെയ് 27ന് ഇഡി സംഘം പരിശോധന നടത്തിയത്. വീണ ടി പ്രതിയായ കേസിൽ, പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിലും പരിശോധന നടന്നിരുന്നു.
ഇഡി പരിശോധനയ്ക്കെതിരെ സിപിഐഎം പ്രവർത്തകർ പിണറായി വിജയന്റെ വീടിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. രാവിലെ ആരംഭിച്ച പരിശോധന ഏകദേശം എട്ട് മണിക്കൂറോളം നീണ്ടു. പരിശോധന പൂർത്തിയാക്കി ഇഡി ഉദ്യോഗസ്ഥർ മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.
മകൾ വീണ ടി പ്രതിയായ കേസിൽ പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡി നടപടിയെന്നായിരുന്നു സിപിഐഎമ്മിന്റെ ആരോപണം. സംഭവത്തിൽ ആദ്യം മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തിയത്. പിന്നീട് കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പ്രത്യേകസംഘത്തിന് കൈമാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
