തിരുവനന്തപുരം: ഏറെ നാളായി കാത്തിരിക്കുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറായി. പുതുക്കിയ അലൈൻമെന്റിൽ 31 കിലോമീറ്റർ ദൂരമാണ് മെട്രോ പാതയ്ക്ക് നിർദേശിച്ചിരിക്കുന്നത്. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ വ്യാപിക്കുന്ന പാതയിൽ ആകെ 27 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് സ്റ്റേഷനുകൾ ഇന്റർചേഞ്ച് സ്റ്റേഷനുകളായിരിക്കും.
പദ്ധതിക്കായി ഏകദേശം 8,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തയ്യാറാക്കിയ ഡിപിആർ ഇന്ന് അല്ലെങ്കിൽ നാളെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെഎംആർഎൽ) കൈമാറും. തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ കെഎംആർഎൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ച് അന്തിമ അനുമതി തേടും. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വഹിക്കേണ്ട സാമ്പത്തിക പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങളിലും വ്യക്തത വരും.
അതേസമയം, മുൻപ് നിർദേശിച്ചിരുന്ന അലൈൻമെന്റിൽ ചില പ്രധാന മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. കേശവദാസപുരം വഴി പട്ടത്ത് നിന്ന് ഉള്ളൂരിലേക്കുള്ള പഴയ റൂട്ടിന് പകരം, പുതിയ ഡിപിആറിൽ മെഡിക്കൽ കോളേജ് വഴി പട്ടത്ത് നിന്ന് ഉള്ളൂരിലേക്ക് മെട്രോ കടന്നുപോകുന്ന രീതിയിലാണ് ക്രമീകരണം.
പുതിയ അലൈൻമെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന സ്റ്റേഷനുകൾ ഇവയാണ്:
പാപ്പനംകോട്, കൈമനം, കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പൊങ്ങുമൂട്, ശ്രീകാര്യം, പങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാർക്ക് ഫേസ്-1, ടെക്നോപാർക്ക് ഫേസ്-3, കുളത്തൂർ, ടെക്നോപാർക്ക് ഫേസ്-2, ആക്കുളം കായൽ, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, തിരുവനന്തപുരം വിമാനത്താവളം, ഈഞ്ചക്കൽ, കഴക്കൂട്ടം എന്നിവ.
പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത മേഖലയിലെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായി മെട്രോ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
