തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു മുഖ്യമന്ത്രി. വിവാദങ്ങളും രാഷ്ട്രീയ സമ്മർദങ്ങളും നിലനിൽക്കുമ്പോഴും, ധനബില്ലിൽ നിന്ന് മദ്യനികുതി നിർദേശം പിൻവലിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.
നികുതി നിർദേശം കൊണ്ടുവന്ന സാഹചര്യങ്ങൾ മുന്നണി നേതാക്കളെ ബോധ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നികുതി നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും, ഇത്തരം നിർദേശങ്ങൾ വകുപ്പ് മന്ത്രിയെ മുൻകൂട്ടി അറിയിക്കേണ്ട ബാധ്യതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
അതേസമയം, ധനബില്ലിൽ മദ്യനികുതി ഉൾപ്പെടുത്തിയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുന്നതിലും ഇപ്പോഴും വ്യക്തതയില്ല. യുഡിഎഫ് യോഗം വിളിച്ചുചേരുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
യുഡിഎഫ് യോഗത്തിന് മുമ്പ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിഷയം ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോയെന്ന കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനത്തിലും നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.
ഇതിനിടെ, സംസ്ഥാനത്തിന്റെ സാഹചര്യങ്ങൾ വിലയിരുത്തിയും എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ടും സന്തുലിതമായ മദ്യനയമാണ് യുഡിഎഫ് സർക്കാർ രൂപീകരിക്കുകയെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
