തൃശ്ശൂർ: സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി വീട്ടിലെത്തിയ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. നെടുമങ്ങാട് എംഎൽഎ കൂടിയായ മന്ത്രി ദുരുദ്ദേശ്യത്തോടെയാണ് തന്റെ വീട്ടിലെത്തിയതെന്നും രാഷ്ട്രീയക്കാർ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു.
"ഒരു എംഎൽഎയ്ക്ക് വക്രബുദ്ധി ആവാം, എന്നാൽ ഒരു മന്ത്രിക്ക് അത് പാടില്ല. നെടുമങ്ങാടുള്ളവർ ഇതിനുള്ള ശിക്ഷ നൽകണം," സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനുള്ള പാചകവാതക വിഹിതം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായാണ് ജി.ആർ. അനിൽ സുരേഷ് ഗോപിയെ നേരിൽ കണ്ടത്. എന്നാൽ രാജ്യത്തെ പ്രതിപക്ഷ നീക്കങ്ങളെല്ലാം വൈകൃതം നിറഞ്ഞതാണെന്നും വിട്ടുകൊടുത്താൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ പോലും അവർ ബോംബിട്ട് നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ പാചകവാതക പ്രതിസന്ധിയെക്കുറിച്ചും പ്രീമിയം പെട്രോൾ വില വർദ്ധനവിനെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി. ഇത്തരം കാര്യങ്ങൾ റോഡരികിൽ നിന്നല്ല സംസാരിക്കേണ്ടതെന്നും മറുപടി വേണമെന്നുള്ളവർ മന്ത്രാലയത്തിലേക്ക് വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടഘട്ടത്തിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഒരു വീട്ടിൽ പോലും പട്ടിണിയില്ലാത്ത അവസ്ഥ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ മുൾമുനയിൽ നിർത്താൻ നിയമസഭയിൽ 'സംഘ ശബ്ദ ശക്തി' ഉണ്ടാവണമെന്നും കേരളത്തിലെ ജനങ്ങൾ കുത്തിത്തിരിപ്പുകാർക്ക് വളം വെച്ചുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
