നിലമ്പൂര്‍: പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്. കെഎസ്ഇബിയുടെ അനുവാദത്തോടെ നടക്കുന്ന സംഭവമാണിതെന്നും ഷൗക്കത്ത് ആരോപിച്ചു. വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസ് വിദ്യാര്‍ഥി ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഫുട്ബോള്‍ കളിക്ക് ശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ടാണ് കണക്ഷന്‍ കൊടുത്തിരുന്നത്. അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
സംഭവത്തില്‍ റോഡ് ഉപരോധിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ ജ്യോതികുമാര്‍ ചാമക്കാല, രാജു പി. നായര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. ഇതിനിടെ സ്ഥലത്തെത്തിയ സിപിഎം നേതാവ് എ. വിജയരാഘവന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്