തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം വ്യാപിപ്പിക്കുന്നു. തന്ത്രിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ കണക്കിൽ പെടാത്ത വൻതോതിലുള്ള സ്വത്തുണ്ടെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക വിലയിരുത്തൽ.
തന്ത്രിയുടെയും ഭാര്യയുടെയും പേരിൽ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയുടെ വരുമാനത്തിൽ അടുത്ത കാലത്തുണ്ടായ ക്രമാതീതമായ വർധനവ് സ്വർണക്കൊള്ളയിലൂടെ ലഭിച്ച വിഹിതമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ 2004 മുതൽ അടുത്ത ബന്ധമുണ്ടെന്നും ഇവർക്കിടയിൽ നിരന്തരമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും എസ്‌ഐടി കണ്ടെത്തി. ഈ പുതിയ വിവരങ്ങൾ ഇന്ന് കോടതിയിൽ ജാമ്യഹർജി പരിഗണിക്കുമ്പോൾ അന്വേഷണ സംഘം ബോധിപ്പിക്കും.
അതേസമയം, കേസിൽ നഷ്ടപ്പെട്ട സ്വർണം ഇനി വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് എസ്‌ഐടിയുടെ നിഗമനം. തൊണ്ടിമുതലിനായി കാത്തിരിക്കുന്നത് നിയമപരമായ തിരിച്ചടികൾക്ക് കാരണമാകുമെന്നതിനാൽ, അത് ലഭിക്കാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമായി ഏകദേശം ഒന്നര കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. എന്നാൽ കൃത്യമായ അളവിൽ ഇനിയും വ്യക്തത വരാനുണ്ട്. സ്വർണം വീണ്ടെടുക്കുന്നതിനായി തുടരന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള കുറ്റപത്രമാകും എസ്‌ഐടി കോടതിയിൽ സമർപ്പിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
