കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ കൊച്ചിയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ കടുത്ത ഭിന്നത. സംഘടനയുടെ നിലവിലെ നേതൃത്വം വലിയ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് എക്സിക്യൂട്ടീവിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഒരുവിഭാഗം താരങ്ങൾ. മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന യോഗത്തിലാണ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന കടുത്ത വിമർശനങ്ങൾ ഉയർന്നത്.
വനിതാ കമ്മിറ്റിയുടെയോ മറ്റ് നിർണ്ണായക ചുമതലകളുടെയോ കാര്യത്തിൽ തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന് നടി ശ്വേതാ മേനോൻ യോഗത്തിൽ ആവശ്യപ്പെട്ടു. മുഴുവൻ കണക്കുകളും 35 ദിവസത്തിനകം കൃത്യമായി അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത അവർ, സ്ത്രീകൾക്കെല്ലാം കഴിവില്ലെന്ന പൊതുധാരണ തെറ്റാണെന്നും വ്യക്തമാക്കി.
വിവിധ ആരോപണങ്ങൾക്ക് വിധേയരായ ഒരു വ്യക്തിയും സംഘടനയുടെ ഒരു കമ്മിറ്റികളിലും ഉണ്ടാകരുതെന്നും, നേതൃത്വത്തിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടത്തുന്നതിനെ താൻ പൂർണ്ണമായി അനുകൂലിക്കുന്നുവെന്നും വ്യക്തമാക്കിയ ശ്വേത, നിലപാടുകൾ തുറന്നുപറയാൻ തനിക്ക് ഒട്ടും ധൈര്യക്കുറവില്ലെന്നും കൂട്ടിച്ചേർത്തു.
കേരള സമൂഹത്തിന് മുന്നിൽ 'അമ്മ' എന്ന താരസംഘടന ഇന്ന് ചീഞ്ഞളിഞ്ഞു നാറി നിൽക്കുകയാണെന്ന് ജനറൽ ബോഡിയിൽ പങ്കെടുത്ത നടി യമുനാ റാണി അതൃപ്തിയോടെ തുറന്നടിച്ചു. ഈ അവസ്ഥയ്ക്ക് കാരണം സംഘടനയ്ക്ക് അകത്തുള്ളവർ തന്നെയാണ്. വ്യക്തികൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളെയാണ് സംഘടനയുടെ മൊത്തത്തിലുള്ള പ്രശ്നമായി ഇപ്പോൾ വരുത്തിത്തീർത്തിരിക്കുന്നത്. സംഘടനയ്ക്കുള്ളിൽ ചേരിതിരിവ് ശക്തമായി തുടരുന്നതിനാൽ യോഗം കടുത്ത അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
