കൊച്ചി: അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സംഭവം ആചാരലംഘനമല്ലെന്ന് വിലയിരുത്തിയാണ് കോടതി ഹർജി തള്ളിയത്. ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിർണായക നിർദേശങ്ങളും വാക്കാൽ പരാമർശങ്ങളും നടത്തി.
ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമാണ് ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്ത്രിയുടെ അനുമതിയോടെയുണ്ടായ പ്രവേശനം ആചാരലംഘനമല്ലെന്നും അദ്ദേഹം ക്ഷേത്രത്തിലെ അതിഥിയായാണ് എത്തിയതെന്നും കോടതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചതെന്നും നിരീക്ഷിച്ചു.
അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമപ്രകാരം അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചട്ടങ്ങളിലാണ് അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ലെന്ന് പറയുന്നതെന്നും കോടതി വ്യക്തമാക്കി.
നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിലനിൽക്കരുതെന്നും നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങൾ ഉപയോഗിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടോയെന്ന് സർക്കാർ പരിശോധിക്കാമെന്നും, തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു. 2023 സെപ്റ്റംബർ 7-നാണ് ശോഭായാത്ര ഉദ്ഘാടനം ചെയ്യുന്നതിനായി സഖറിയാസ് മാർ അപ്രേം അടൂർ പാർഥസാരഥി ക്ഷേത്രത്തിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
