കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി. മുന്നണി വിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
എല്‍ഡിഎഫിന്റെ വികസന മുന്നേറ്റജാഥയുമായി സഹകരിക്കില്ല. തോല്‍വിയില്‍ അഞ്ച് പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടും സിപിഎം അവഗണിച്ചെന്നും ആര്‍ജെഡി ജില്ലാ നേതൃത്വം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെയാണ് മുന്നണിക്കകത്തെ അസ്വസ്ഥതകളുടെ തുടക്കം. ശേഷം, സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമായും ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും അക്കാര്യങ്ങളിലൊന്നും അര്‍ഹിച്ച പരിഗണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുന്നണി വിടാനുള്ള തീരുമാനം.
കാരപ്പറമ്പ്, നടക്കാവ്, മൂന്നാലിങ്ങൽ, മാവൂര്‍ റോഡ് എന്നീ വാര്‍ഡുകളിലാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഈ നാലു വാര്‍ഡുകളിലും ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു.
കോഴിക്കോട് കോർപ്പറേഷനിൽ ആർജെഡി നേരിട്ട സമ്പൂർണ പരാജയത്തിന് കാരണം ഒരു വിഭാഗം സിപിഎം നേതാക്കളെന്ന് വ്യക്തമാക്കിയുള്ള പരാതിയില്‍ അഞ്ച് സിപിഎം നേതാക്കളുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. സ്വന്തം സീറ്റിൽ സ്ഥാനാർത്ഥിയെ സിപിഎം അടിച്ചേൽപ്പിച്ചെന്നും സിപിഎം താൽപര്യാർത്ഥം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടന്നെന്നും പരാതിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
