തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. പൊലീസ് സേനയുടെ സംഘടനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും, പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 1979 മുതൽ നിലവിലുള്ള പൊലീസ് സംഘടനാ സംവിധാനത്തിൽ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് സർക്കാർ ഏകപക്ഷീയമായി മാറ്റങ്ങൾ നടപ്പാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ അവയെ മറികടന്ന് അഡ്ഹോക്ക് കമ്മിറ്റികളെ നിയോഗിച്ചത് സംഘടനാ അവകാശങ്ങളിലേക്കുള്ള ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേഡ് പ്രമോഷൻ നേടിയ ഉദ്യോഗസ്ഥരുടെ പദവി താഴ്ത്തുക, സമാന റാങ്കിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത സംഘടനകളിലേക്ക് വിഭജിക്കുക തുടങ്ങിയ നടപടികൾ സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പോലീസ് സേനയെ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, ഇത്തരത്തിലുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘടനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറി, നിലവിലെ ഉത്തരവ് പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
