കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയിൽ താരസംഘടനയായ 'അമ്മ' നടത്തിയ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതായി റിപ്പോർട്ട്. മാപ്പ് എഴുതി നൽകണമെന്ന ടിനി ടോമിന്റെ ആവശ്യം അൻസിബ തള്ളി. അതേസമയം, പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാമെന്ന് അൻസിബ വ്യക്തമാക്കി.
അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎൽഎയുമായ രമേശ് പിഷാരടി, വിഷയം കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കാനും പരാതി പിൻവലിക്കാനുമാണ് അൻസിബയോട് ആവശ്യപ്പെട്ടത്. എന്നാൽ ഈ നിർദേശം നടി അംഗീകരിച്ചില്ല.
അതേസമയം, 'അമ്മ'യിൽ നിന്ന് രാജിവെച്ച മുതിർന്ന താരങ്ങളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ശ്വേത മേനോൻ, മല്ലിക സുകുമാരൻ എന്നിവരെ വീണ്ടും സംഘടനയിലേക്ക് കൊണ്ടുവരാനാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ നീക്കം.
ഇന്നലെ ചേർന്ന അഡ്ഹോക്ക് കമ്മിറ്റി യോഗത്തിന് ശേഷം, സംഘടനയ്ക്ക് ഉടൻ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്ന് രമേശ് പിഷാരടി അറിയിച്ചു. സ്ഥിരം കമ്മിറ്റിയിൽ താൻ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നും, ശ്വേത മേനോൻ, അൻസിബ, മല്ലിക സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണസമിതി രാജിവെച്ചതിനെ തുടർന്ന് സംഘടനയെ താൽക്കാലികമായി നയിക്കാൻ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിക്ക് രമേശ് പിഷാരടിയാണ് കൺവീനർ. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോൺ, കൃഷ്ണപ്രഭ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ. നാല് മാസത്തിനകം സ്ഥിരം കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.
ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കുമുശേഷം സംഘടനയിൽ പ്രതിസന്ധി തുടരുകയാണ്. ഇതിനിടെ ലക്ഷ്മിപ്രിയയും മല്ലിക സുകുമാരനും സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു. അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ടുവെന്ന് ടിനി ടോമും ആരോപിച്ചിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദും പിന്നീട് രാജിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
