കണ്ണൂർ: എവിടെയെങ്കിലും ദുരന്തമുണ്ടായാൽ ഓടിയെത്തുന്ന രാജേഷിനെയാണ് നാട്ടുകാർക്ക് പരിചയം. ഒടുവിൽ രാജേഷിനെ മരണത്തിൻറെ ആഴങ്ങളിലേക്ക് കൊണ്ടുപോയതും വെള്ളമായിരുന്നു.
പ്രളയ ജലത്തിൽ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരൻ ഒഴുക്കിൽ പെട്ടത്. ആഗസ്ത് 1ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. റാപ്പലിങ് ഇൻസ്ട്രക്ടറായ തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ.രാജേഷാണ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ചത്.
പുളിങ്ങോം മീന്തുള്ളിയിൽ പുഴക്കും കർണാടക വനത്തിനുമിടയിലെ കൃഷിയിടത്തിൽനിന്നു കോലുവള്ളിയിലെ ശബനിയിൽ ബെന്നിയെ (61) രക്ഷിച്ചു കൊണ്ടുവരുന്നതിനിടെയാണ് രാജേഷിന് ജീവൻ നഷ്ടമായത്.
അപകടവിവരം അറിഞ്ഞെത്തിയത് രാജേഷും രണ്ട് സുഹൃത്തുക്കളുമായിരുന്നു. ആദ്യം കയർ ഉപയോഗിച്ച് ബെന്നിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ബെന്നിയുടെ കൈയ്ക്ക് പരിക്കേറ്റതിനാൽ കയർ മുറുകെ പിടിക്കാൻ കഴിഞ്ഞില്ല.ഇതോടെ ഒന്നും നോക്കാതെ രാജേഷ് നേരെ പുഴയിലേക്ക് എടുത്തുചാടി. പിന്നാലെ സുഹൃത്തുക്കളും. ബെന്നിയുടെ അടുത്തെത്തിയ രാജേഷ് തൻറെ ശരീരത്തിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ഊരി അദ്ദേഹത്തെ ധരിപ്പിച്ചു.ബെന്നിയെ സുരക്ഷിതനാക്കി തിരികെ നീന്തുമ്പോൾ ബെന്നിയെയും രണ്ട് സുഹൃത്തുക്കളെയും മുന്നിലാക്കി രാജേഷ് പിന്നിലായിരുന്നു.
മുന്നിലുള്ളവർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ കൂടെയുണ്ടാകണമെന്നായിരിക്കും രാജേഷ് കരുതിയത്.ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ ബെന്നിയും മറ്റുള്ളവരും സുരക്ഷിതമായി കരയിലെത്തി. റോപ്പിൽ പിടിച്ച് കര ലക്ഷ്യമാക്കി നീന്തുന്നതിനിടെ രാജേഷ് കുത്തൊഴുക്കിൽപ്പെട്ടു. സുഹൃത്തായ മനു റോപ്പ് പിടിച്ച് രാജേഷിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിടുത്തം നഷ്ടപ്പെട്ടു. നീണ്ട തിരച്ചിലിന് ശേഷം പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് രാജേഷിൻറെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
