തിരുവനന്തപുരം: ചിറയിൻകീഴിൽ നടന്ന കയ്യാങ്കളി വിവാദവുമായി ബന്ധപ്പെട്ട് എം.എൽ.എ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. നിലവിൽ ജനപ്രതിനിധി ആയതിനാൽ പാർട്ടിയിൽ നിന്ന് കൂടുതൽ കടുത്ത നടപടികൾ ഒഴിവാക്കാനാണ് സാധ്യത.
ചിറയിൻകീഴിലെ പ്രാദേശിക പാർട്ടി നേതൃത്വവുമായി യോജിച്ച് മുന്നോട്ട് പോകാനും രമ്യയോട് കെ.പി.സി.സി ആവശ്യപ്പെടും. വിഷയത്തിൽ വസ്തുതാന്വേഷണം നടത്തിയ എം.എം. ഹസ്സൻ അധ്യക്ഷനായ സമിതി തങ്ങളുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് കെ.പി.സി.സി നേതൃത്വത്തിന് കൈമാറും.
പാർട്ടി നിലപാടുകളെ വെല്ലുവിളിച്ച രമ്യ ഹരിദാസിനെതിരെ കെ.പി.സി.സി നിലപാട് കടുപ്പിച്ചതോടെയാണ് അനുനയത്തിന് തയാറായത്. കഴിഞ്ഞ ദിവസം എം.എം. ഹസ്സൻ സമിതിക്ക് മുന്നിൽ നേരിട്ടെത്തിയ രമ്യ, താൻ എന്നും പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയാണെന്ന് വിശദീകരണം നൽകിയിരുന്നു. ഹസ്സൻ സമിതി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.പി.സി.സി അധ്യക്ഷൻ അന്തിമ തീരുമാനമെടുക്കുക.
അതേസമയം, എം.എൽ.എയെ ശക്തമായി താക്കീത് ചെയ്യണമെന്നും ഭാരവാഹിത്വങ്ങളിൽ നിന്ന് നീക്കണമെന്നും എതിർചേരി ഉറച്ചുനിൽക്കുകയാണ്. പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ നൽകിയ കത്താണ് പ്രശ്നങ്ങൾ വഷളാക്കിയത്.
എന്നാൽ പ്രദീപിനെ സ്റ്റാഫായി നിയമിക്കാൻ പാർട്ടി നേതൃത്വം ഒരു കാരണവശാലും അനുമതി നൽകില്ല. പ്രദീപിന്റെ നിയമനം ആവശ്യപ്പെട്ട് രമ്യ ഇതുവരെ നിയമസഭാ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
