പത്തനംതിട്ട: കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി. ഇതുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് റേഷനിങ് ഇൻസ്പെക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസെടുക്കുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം. വ്യാജരേഖ സമർപ്പിച്ച് മറ്റൊരാളുടെ റേഷൻ കാർഡിൽ പേര് ചേർത്തുവെന്നാണ് ഉയർന്നിരിക്കുന്ന പരാതി.
എന്നാൽ താൻ വ്യാജരേഖ ചമച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. സിപിഐ അംഗമായിരിക്കെ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സമയത്തും ഇതേ വിലാസത്തിലാണ് താമസിച്ചിരുന്നതെന്നും അവർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾ സിപിഐയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമമെന്നും അവർ ആരോപിച്ചു. അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എ. പി. ജയൻ മത്സരിക്കുന്നതിനായി ഇതേ വിലാസത്തിൽ റേഷൻ കാർഡിൽ പേര് ചേർക്കാൻ സഹായിച്ചതായും അവർ ചൂണ്ടിക്കാട്ടി.
സ്കൂൾ കാലം മുതൽ തന്നെ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നതെന്നും പരാതി നൽകിയവർ സ്വന്തം ബന്ധുക്കളാണെന്നും ശ്രീനാദേവി പറഞ്ഞു. അവരുടെ സഹോദരി തനിക്കൊപ്പം നിൽക്കുകയാണെന്നും അവൾ സ്വത്തിൻ്റെ അവകാശം എഴുതിക്കൊടുത്തതായും അവർ വ്യക്തമാക്കി. ഇപ്പോൾ പരാതി നൽകിയ സഹോദരങ്ങൾ സിപിഐയുടെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
ഇതിനിടെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തത് അനധികൃതമാണെന്നാരോപിച്ച് പത്തനംതിട്ട ജില്ലാ കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതികൾ നൽകിയിട്ടുണ്ട്. സിപിഐ നേതാവ് ടി. മുരുകേഷ് ആണ് പരാതിക്കാരൻ. റേഷൻ കാർഡിൽ പേര് ഉണ്ടെന്ന കാരണമാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയതെന്നാണ് ആരോപണം.
കൊല്ലം സ്വദേശിയായ ശ്രീനാദേവിക്ക് പത്തനംതിട്ട ജില്ലയിൽ സ്ഥിരം വിലാസമില്ലെന്നും റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് പരാതി നൽകിയത്. ശ്രീനാദേവിയുടെ പേര് കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ചേർത്തതെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരണപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് ഒഴിവാക്കാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസ് ഉത്തരവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
