തിരുവനന്തപുരം: ട്വന്റി 20യിൽ നിന്ന് അഖിൽ മാരാർ രാജിവെച്ചതിന് പിന്നാലെ പാലക്കാട് എംഎൽഎ രമേശ് പിഷാരടിയുടെ പഴയ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അഖിൽ മാരാർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി പിഷാരടി പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അഖിൽ മാരാറിനെ താൻ പിന്തുടരുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെന്ന് രമേശ് പിഷാരടി പറഞ്ഞിരുന്നു.
"അഖിൽ എന്നെ ശ്രദ്ധിക്കുന്നത് പോലെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. എനിക്ക് അതിന് സമയവുമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോഴാണ് അഖിൽ എന്തെങ്കിലും പറഞ്ഞതായി അറിയുന്നത്. അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട സാഹചര്യമില്ല. അഖിൽ പറഞ്ഞത് എന്തെങ്കിലും കുറ്റമോ മോശം കാര്യമോ ആയിരിക്കും. പക്ഷേ, ഒരാഴ്ച കഴിഞ്ഞാൽ ഞാൻ വലിയ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അദ്ദേഹം തന്നെ പറഞ്ഞ് തിരുത്തും," എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം.
ഇതിനിടെയാണ് ട്വന്റി 20യിൽ നിന്ന് രാജിവെച്ചതായി അഖിൽ മാരാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാനായിരുന്നു ആദ്യം ആഗ്രഹിച്ചതെന്നും, പിന്നീട് ട്വന്റി 20യുമായി ചേർന്നതിന്റെ പ്രധാന കാരണം അവിടെ ബിജെപി വോട്ടുകൾക്കും തന്റെ വ്യക്തിപരമായ സ്വാധീനത്തിനുമൊപ്പം ത്രികോണ മത്സരം സൃഷ്ടിക്കാമെന്ന വിലയിരുത്തലായിരുന്നുവെന്നും അഖിൽ പറഞ്ഞു.
എന്നാൽ കൊട്ടാരക്കരയിൽ സീറ്റ് നൽകാതെ ട്വന്റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു ജേക്കബ് തന്നെ വഞ്ചിച്ചുവെന്നാണ് അഖിലിന്റെ ആരോപണം. പിന്നീട് തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ ബിജെപി തയ്യാറായിരുന്നെങ്കിലും അവിടെയും സാബു ജേക്കബ് തടസ്സം സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ജയസാധ്യതയുള്ള മണ്ഡലത്തിൽ താൻ മത്സരിക്കരുതെന്ന നിലപാട് ബിജെപിയിലെ ചില നേതാക്കൾക്കും ഉണ്ടായിരുന്നുവെന്നും അഖിൽ മാരാർ ആരോപിച്ചു. ട്വന്റി 20യിൽ നിന്നുള്ള രാജിക്കുപിന്നാലെ ഈ പരാമർശങ്ങളും പിഷാരടിയുടെ പഴയ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
