കോട്ടയം: മീനച്ചിൽ താലൂക്കിൽ മാത്രം ലൗജിഹാദിലൂടെ നാനൂറോളം പെൺകുട്ടികളെ നഷ്ടമായെന്ന വിവാദ പരാമർശവുമായി മുൻ എംഎൽഎ പി സി ജോർജ്. ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും പി സി ജോർജ് പറഞ്ഞു. ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് പി സി ജോർജിന്റെ വിവാദ പ്രസ്താവന നടത്തിയത്.
പി സി ജോർജിന്റെ വാക്കുകളിലേക്ക്
'ഇവിടെ ചർച്ച ചെയ്യുന്നത് മദ്യത്തിനെയും മയക്കുമരുന്നിനെയും പറ്റിയാണ്. അത് മാത്രമാണോ കേരളത്തിന്റെ പ്രശ്നം. ഇരാറ്റുപേട്ടയിൽ ഒരു കെട്ടിടത്തിൽ ഈ കേരളം മുഴുവൻ കത്തിക്കാൻ മാത്രമുള്ള സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടിച്ചിരിക്കുകയാണ്. അതെവിടെ കത്തിക്കാനാണെന്നൊക്കെ എനിക്കറിയാം. കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഇതെങ്ങോട്ടാണ് ഈ രാജ്യം പോകുന്നത്. പതിനാല് വയസുള്ള പെൺകുഞ്ഞും നാൽപ്പത്തൊന്ന് വയസുള്ള തൈക്കിളവനും ആത്മഹത്യ ചെയ്തു. മരത്തിൽ തൂങ്ങി നിൽപ്പുണ്ട്. ഇതും ചർച്ച ചെയ്യേണ്ട വിഷയമാണ്. എവിടെപോയി നിൽക്കും ഇത്.
പിതാവ് മുമ്പ് പള്ളിയിൽ പ്രസംഗിച്ചു, നാർകോട്ടിക് ജിഹാദും ലൗ ജിഹാദും അപകടകരമാണ് മക്കളേയെന്ന് പറഞ്ഞു. അന്ന് കേരളം മുഴുവൻ കത്തിക്കുകയല്ലായിരുന്നോ. ഈരാറ്റുപേട്ടയിൽ നിന്ന് ആയിരങ്ങളാണ് അരമനയിലേക്ക് ആക്രമിക്കാൻ വന്നത്. അവർ ആക്രമിക്കാൻ വന്നപ്പോൾ അവിടെ ഒറ്റയ്ക്ക് വന്നിറങ്ങിയ ആളാണ് ഞാൻ. ഒറ്റ പാലാക്കാരനും പ്രതികരിക്കാൻ വന്നില്ല.
വളരെ അപകടകരമായ രീതിയിൽ പോയിക്കൊണ്ടിരിക്കുകയാണ്. നമുക്കെന്ത് ചെയ്യാനാകും. ഒരു കാര്യം ചെയ്യാം. ഇത് സ്‌കൂളിലൊന്നും മാറ്റാൻ കഴിയില്ല. എത്ര സ്‌കൂൾ നല്ലവണ്ണം നടക്കുന്നുണ്ട്? കുടുംബത്തിലേക്ക് പോകുക. സന്ധ്യാ പ്രാർത്ഥന നിർബന്ധമായും വേണം. അതിന് അപ്പനും അമ്മയും മക്കളും ഒന്നിച്ച് വേണം. അതിനുശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. അപ്പോൾ ആ ദിവസത്തെ മുഴുവൻ കാര്യങ്ങളും ചർച്ച ചെയ്യണം. അങ്ങനെ മദ്യം മൂലമുണ്ടാകുന്ന അപകടങ്ങൾ കുട്ടികളെ പറഞ്ഞുമനസിലാക്കണം.
മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. പക്ഷേ നിങ്ങളോട് എനിക്ക് പറയാനുള്ളത്, സ്‌കൂളിൽ പിള്ളേരെ ഒന്ന് പേടിപ്പിച്ചാലൊന്നും നടക്കില്ല. സാറമ്മാർ അവരുടെ കുടുംബത്തിൽ അവരുടെ ഭാര്യയും മക്കളുമായി ചർച്ച ചെയ്ത് ഈ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോരാടുക.
വേറൊരു കാര്യം പറയാതിരിക്കാൻ പറ്റില്ല. ഈ ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെൺകുട്ടികളെ കെട്ടിക്കാതെവയ്ക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒൻപതരയ്ക്കാ പോയത്. ഇരുപത്തിയഞ്ച് വയസ് വരെ ആ പെൺകൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെൺകൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മൾ ചർച്ച ചെയ്യേണ്ട പ്രശ്നമാണത്. ഇത് പറയുമ്പോൾ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോൾ പെൺകൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ.
25 വയസായിരുന്നപ്പോൾ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോൾ സന്തോഷം. അപ്പോൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗർഭല്യങ്ങളാണ്.
മുസ്ലീം പെണ്ണുങ്ങൾ പിഴക്കുന്നില്ലല്ലോ, എന്താ കാര്യം? പതിനെട്ട് തികയുമ്പോഴേ കെട്ടിക്കുകയാണ്. നമ്മളോ ശമ്പളം കിട്ടുന്നതാണെങ്കിൽ ഇരുപത്തിയെട്ടോ ഇരുപത്തിയൊൻപതോ ആയാലും കെട്ടിക്കില്ല. അതിന്റെ ശമ്പളമിങ്ങ് പോരട്ടെ, ഊറ്റി എടുക്കാമല്ലോ. ക്രിസ്ത്യാനികൾ നിർബന്ധമായും പെൺകുട്ടിയുണ്ടെങ്കിൽ ഇരുപത്തിനാല് വയസാകുമ്പോൾ കെട്ടിക്കണം. അത് കഴിഞ്ഞ് പഠിച്ചോട്ടെ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്