ഡൽഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പിൻവലിക്കാൻ കേരള വഖഫ് ബോർഡ് തീരുമാനിച്ചു. ഈ തീരുമാനം സുപ്രീംകോടതിയെ ബോർഡ് ഔദ്യോഗികമായി അറിയിച്ചു. പുനഃപരിശോധനാ ഹർജി പിൻവലിച്ച ശേഷം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി സമയം അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം, മുനമ്പം ഭൂമിയിൽ നിലവിലെ അവസ്ഥ തുടരണം എന്ന നിർദേശവും സുപ്രീംകോടതി നൽകി.
ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനഃപരിശോധനാ ഹർജി പിൻവലിക്കാനുള്ള ബോർഡിന്റെ തീരുമാനം വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീംകോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ തയ്യാറാക്കുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ, സുപ്രീംകോടതി അയച്ച നോട്ടീസിന് മറുപടി നൽകാൻ അധിക സമയം വേണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കൗൺസൽ സി. കെ. ശശിയും കോടതിയെ സമീപിച്ചു. ഈ ആവശ്യവും ജസ്റ്റിസുമാരായ മനോജ് മിശ്രയും മൻമോഹനും അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.
മുനമ്പം ഭൂമിയിൽ തൽസ്ഥിതി തുടരാൻ നേരത്തെ സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിരുന്നതാണ്. ഈ ഉത്തരവ് തുടരുമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ വേദിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ദുള്ള നസീഹ് നൽകിയ അപേക്ഷയും കോടതി അംഗീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
