തിരുവനന്തപുരം: കുംഭമേളയിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്‌ലെ അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായി തിരുവനന്തപുരത്ത് പൊലീസ് സഹായം തേടി. തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് മോണാലിസ അഭയം തേടിയത്.
വീട്ടുകാർ പ്രണയം എതിർത്തതിനെ തുടർന്ന് കാമുകനായ മഹാരാഷ്ട്ര സ്വദേശി ഫർമാനൊപ്പം മോണാലിസ കേരളത്തിലെത്തുകയായിരുന്നു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മോണാലിസയും ഫർമാനും ഒന്നര വർഷം മുമ്പ് ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ട് പ്രണയത്തിലായത്.
പൂവാറിൽ സിനിമ ചിത്രീകരണത്തിനായി എത്തിയിരിക്കെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. തന്റെ അച്ഛൻ മറ്റൊരു വിവാഹം ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഫർമാനോടൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മോണാലിസ പൊലീസിനോട് പറഞ്ഞു. പല സ്ഥലങ്ങളിലും തങ്ങളുടെ ബന്ധത്തിന് ശക്തമായ എതിർപ്പുണ്ടാകുമെന്ന് ഉറപ്പായതിനാലാണ് സുരക്ഷിതമായ ഇടമെന്ന നിലയിൽ കേരളത്തിൽ അഭയം തേടിയതെന്നും ഇരുവരും അറിയിച്ചു.
പരാതിയെ തുടർന്ന് മോണാലിസയുടെ പിതാവ് ജയ്സിങ് ഭോസ്‌ലയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂർത്തിയായതിനാൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ആരോടൊപ്പം ജീവിക്കണമെന്നു തീരുമാനിക്കാനും അവർക്കുള്ള നിയമപരമായ അവകാശം ഉണ്ടെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തി.
തുടർന്ന് പ്രിയതമനൊപ്പം പൂവാറിലേക്ക് മടങ്ങണമെന്ന നിലപാടിൽ മോണാലിസ ഉറച്ചുനിന്നതോടെ പിതാവിന്റെയും സിനിമാ സംഘത്തിന്റെയും സാന്നിധ്യത്തിൽ സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കി ഇരുവരെയും വിട്ടയച്ചു.
പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന വീഡിയോ വൈറലായതോടെയാണ് മോണാലിസ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പിന്നീട് സിനിമാ അവസരങ്ങളും അവളെ തേടിയെത്തി. ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിലൂടെയാണ് മോണാലിസയുടെ സിനിമ അരങ്ങേറ്റം. നടൻ രാജ്കുമാർ റാവുവിന്റെ സഹോദരൻ അമിത് റാവു നായകനാകുന്ന ചിത്രം സനോജ് മിശ്രയാണ് സംവിധാനം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
