തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകളും മെഡിക്കൽ സാമഗ്രികളും ഉപയോഗിക്കാതെ കാലാവധി കഴിഞ്ഞ് നശിച്ചതായി കണ്ടെത്തൽ. വിവിധ വെയർഹൗസുകളിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന മരുന്നുകളിൽ പലതും ഉപയോഗശൂന്യമായ നിലയിലാണ്. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും മെഡിക്കൽ കിറ്റുകളും ഇതിൽ ഉൾപ്പെടുന്നതായാണ് വിവരം.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കീഴിലുള്ള സംസ്ഥാനത്തെ വിവിധ വെയർഹൗസുകളിൽ തുറക്കാതെ കിടക്കുന്ന മരുന്ന് പെട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ചില മരുന്നുകൾ പതിറ്റാണ്ടോളം ഗോഡൗണുകളിൽ സൂക്ഷിച്ച നിലയിലാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കാലാവധി കഴിഞ്ഞ മരുന്നുകളും മെഡിക്കൽ സാമഗ്രികളും സുരക്ഷിതമായി നശിപ്പിക്കാൻ തന്നെ വലിയ തുക ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഉപയോഗിക്കാനാകാത്ത ഈ സ്റ്റോക്ക് നീക്കം ചെയ്യുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണുള്ളത്.
സംഭവത്തെ തുടർന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് വാങ്ങൽ നടപടികൾ സമഗ്രമായി പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മരുന്ന് വാങ്ങലുകളും വിതരണവും അന്വേഷണവിധേയമാക്കും.
ആവശ്യത്തിലധികം മരുന്നുകളും ഉപകരണങ്ങളും വാങ്ങിയിട്ടുണ്ടോ, ആവശ്യകത കൃത്യമായി വിലയിരുത്താതെയാണോ പർച്ചേസുകൾ നടന്നത്, വാങ്ങൽ നടപടികളിൽ ക്രമക്കേടുകളോ ദുരൂഹ ഇടപെടലുകളോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുക. ഉന്നതതല തീരുമാനങ്ങളും പരിശോധനയുടെ പരിധിയിൽ വരുമെന്നാണ് സൂചന.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
