തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് സംസ്കാരത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. വാഹനം ഒരു കളിപ്പാട്ടമല്ല, അപകട സാധ്യതയേറിയ യന്ത്രമാണെന്ന ബോധം സമൂഹത്തിൽ വളർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ പരിഷ്‌കാരങ്ങളാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ അഞ്ച് വർഷത്തെ ലൈസൻസ് പരിചയമുള്ള ആർക്കും ഡ്രൈവിങ് സ്‌കൂളുകളിൽ പരിശീലകനാകാൻ കഴിയുന്ന രീതിക്ക് മാറ്റം വരും. ഇനി മുതൽ പരിശീലകർക്ക് പ്രത്യേക യോഗ്യതയോ സർട്ടിഫിക്കറ്റോ നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.
കുട്ടികളിൽ ചെറുപ്പം മുതൽ റോഡ് സുരക്ഷാ ബോധം വളർത്തുന്നതിനായി 'ഡ്രൈവിങ് സാക്ഷരതാ യജ്ഞം' ആരംഭിക്കും. പ്ലസ് ടു വിദ്യാർഥികൾക്ക് സിമുലേറ്ററുകൾ ഉപയോഗിച്ച് വാഹനമോടിക്കാതെ തന്നെ ഡ്രൈവിങ്ങിന്റെ അടിസ്ഥാന പരിശീലനം നൽകും. പ്ലസ് ടു പൂർത്തിയാക്കിയ ഉടൻ ലൈസൻസ് നേടാൻ സഹായിക്കുന്ന പ്രീ-ലൈസൻസ് പരിശീലന സംവിധാനവും സർക്കാർ പരിഗണിക്കുന്നു.
വാഹനങ്ങളിൽ അമിതപ്രകാശമുള്ള ലൈറ്റുകളും പുറത്തേക്ക് ശബ്ദം കേൾക്കുന്ന രീതിയിലുള്ള മ്യൂസിക് സിസ്റ്റങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ പാട്ട് വെച്ച് റോഡിൽ നൃത്തം ചെയ്യുന്ന അപകടകരമായ പ്രവണതകളിൽ നിന്ന് ആളുകൾ സ്വയം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹെൽമെറ്റ് ധരിക്കാതെ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കാതിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
