കൊച്ചി: ലോഡ് ഷെഡ്ഡിങിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ജീവനക്കാരുടെ ജീവന്റെ സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതര്‍ പൊലീസിനെ സമീപിച്ചു. ആലുവ വെസ്റ്റ് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, രാത്രി സമയത്ത് ഓഫീസിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കത്ത് നല്‍കി എന്നാണ് ലഭിക്കുന്ന വിവരം.
വൈദ്യുതി മുടക്കത്തിന് പിന്നാലെ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ് അധികനാള്‍ തുടരേണ്ടിവരില്ലെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
നിലവില്‍ ഏകദേശം 200 മെഗാവാട്ട് വൈദ്യുതി കുറവാണുള്ളത്. കൂടംകുളം നിലയത്തില്‍നിന്ന് വീണ്ടും 200 മെഗാവാട്ട് ലഭിച്ചു തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇതുവരെ വിതരണത്തില്‍ തടസ്സമുണ്ടായിരുന്നു.
ഇതിനുപുറമേ, പവര്‍ എക്‌സ്‌ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതി ലഭ്യമായിട്ടുണ്ട്. വേനല്‍മഴ ആരംഭിച്ചതും ഉപഭോഗം കുറയാന്‍ സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. മെയ് ആദ്യവാരം പ്രതീക്ഷിക്കുന്ന ഉഷ്ണതരംഗ സമയത്തേക്കും അധികമായി 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, നിലവിലെ പ്രതിസന്ധിക്ക് ഡാം മാനേജ്‌മെന്റിലെ വീഴ്ചയും കാരണമാണെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ അധിക ജലം ഫലപ്രദമായി വിനിയോഗിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നു. വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ പീക്ക് സമയങ്ങളില്‍ അരമണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വൈദ്യുതി വിതരണ ശൃംഖലയില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിയന്ത്രണം അനിവാര്യമാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാല്‍ മുന്നൊരുക്കങ്ങളുടെ അഭാവം സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍, ‘പ്രകൃതിയുടെ ചതി’യാണെന്ന മന്ത്രിയുടെ വാദം ചര്‍ച്ചയാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
