റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി കേരളം കാത്തിരിക്കുന്നു. റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം 20 ന് പൂര്‍ത്തിയാകും. നിയമനടപടികള്‍ വേഗത്തിലാക്കി പെരുന്നാള്‍ അവധിക്ക് മുന്‍പ് തന്നെ റഹീമിനെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിതമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
സംസ്ഥാനത്ത് സമാനതകളില്ലാത്ത ജനകീയ കൂട്ടായ്മയിലൂടെയാണ് റഹീമിന്റെ മോചനത്തിനായുള്ള ഭീമമായ ബ്ലഡ് മണി സമാഹരിച്ചത്. എന്നാല്‍ പണം കൈമാറിയ ശേഷവും സങ്കീര്‍ണ്ണമായ നിയമനടപടികള്‍ കാരണം മോചനം നീണ്ടുപോവുകയായിരുന്നു.
റഹീമിന്റെ ശിക്ഷാ കാലയളവ് ലഘൂകരിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകള്‍ നേരത്തെ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 20-ഓടെ ശിക്ഷാ കാലാവധി അവസാനിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ പ്രത്യേക ചാനല്‍ വഴി (ഡിപ്പോര്‍ട്ടേഷന്‍ നടപടികളിലൂടെ) റഹീമിനെ നേരിട്ട് നാട്ടിലേക്ക് കയറ്റി അയക്കാനാണ് തീരുമാനം.
യാത്രയിലുണ്ടാകാന്‍ ഇടയുള്ള താമസം ഒഴിവാക്കുന്നതിനായി, നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ 'ഔട്ട്പാസ്' ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ഇതിനോടകം തന്നെ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. റിയാദിലെ ഇന്ത്യന്‍ എംബസിയും ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സൗദി അറേബ്യയില്‍ വ്യാഴാഴ്ചയോടെ പെരുന്നാളിനോടനുബന്ധിച്ചുള്ള ദീര്‍ഘകാല അവധികള്‍ ആരംഭിക്കും. അതിനാല്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ മോചനത്തിനാവശ്യമായ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും നീണ്ടുപോകാന്‍ സാധ്യതയുണ്ട്.
അവധിക്ക് മുന്‍പ് തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബവും മോചന സമിതിയും. നടപടികള്‍ വേഗത്തിലാക്കാന്‍ സൗദി അധികൃതരോട് പ്രത്യേകമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ സമീപനമുണ്ടാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രത്യാശിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
