തിരുവനന്തപുരം: മാര്‍ത്തോമ്മാ സഭയിലെ യുവതീയുവാക്കളുടെ വിവാഹത്തിന് മുന്‍പ് എച്ച്.ഐ.വി പരിശോധന നടത്തണമെന്ന വൈദിക ട്രസ്റ്റി ഡോ. കെ. തോമസിന്റെ പ്രസ്താവന സഭയ്ക്കുള്ളില്‍ വലിയ വിവാദത്തിന് വഴിതെളിച്ചു. ഓഗസ്റ്റ് 30 ന് തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.
കര്‍ണാടക സര്‍ക്കാര്‍ എല്ലാ ക്യാംപസുകളിലും എച്ച്.ഐ.വി പരിശോധന നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡോ. കെ. തോമസ്, മാര്‍ത്തോമ്മാ സഭയില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് മുന്‍പും ഇത്തരത്തിലുള്ള പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. '27 വയസ്സുള്ള മകളെ മണവാട്ടിയായി ദേവാലയത്തില്‍ കൊണ്ടുവരുമ്പോള്‍ അവള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാന്‍ കഴിയണം' എന്നും അദ്ദേഹം ചടങ്ങില്‍ പറയുകയുണ്ടായി.
എന്നാല്‍, വൈദികന്റെ പരാമര്‍ശങ്ങള്‍ സഭയിലെ യുവതീയുവാക്കളെ പരസ്യമായി അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഒരുവിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. മാന്യമായി വളര്‍ത്തുന്ന യുവജനങ്ങളെ അധിക്ഷേപിച്ച വൈദിക ട്രസ്റ്റി പരസ്യമായി മാപ്പുപറയണമെന്നും, വിഷയം ഗുരുതരമായി കണ്ട് മെത്രാപ്പോലീത്ത ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും യുവജന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
അതേസമയം, ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ വിശദീകരണവുമായി ഡോ. കെ. തോമസ് രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ സഭയ്ക്കുള്ളില്‍ പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
