തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കണ്ണൂര്‍ പെരിങ്ങോം ചൂരലില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് മരിച്ചത്. കനത്ത മഴയില്‍ ചെങ്കല്‍പണയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ടിപ്പര്‍ ഡ്രൈവര്‍ ജിതിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മണ്ണിടിച്ചില്‍ സമയത്ത് ക്വാറിയില്‍ നിരവധി തൊഴിലാളികളുണ്ടായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍.
തലസ്ഥാനത്തും കനത്ത മഴയാണ്. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. വിഴിഞ്ഞത്ത് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി.
ആലപ്പുഴ എടത്വയില്‍ മരം വീണ് വീട് തകര്‍ന്നു. തലവടി ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് കനത്ത മഴയിലും കാറ്റിലും വലിയ ആഞ്ഞിലി മരം കടപുഴകിവീണത്. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രായമായ അമ്മയും മകനും കൊച്ചുമകനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകന്‍ വൈദ്യുതി ലൈനില്‍ നിന്നും തീ ഉയരുന്നത് കണ്ട് ഭയന്ന് വീടിനുള്ളിലേക്ക് ഓടി കയറുമ്പോഴായിരുന്നു മരം വീണത്.
തൃശൂരില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
