തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് മുഴുവൻ ഒരുക്കങ്ങളും നടക്കുന്നത്. പൊങ്കാല ദിനത്തിൽ നഗരത്തിലെ 10 കേന്ദ്രങ്ങളിൽ മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളും സജ്ജമാക്കും. രാവിലെ 5 മുതൽ പൊങ്കാല അവസാനിക്കുന്നതു വരെ അടിയന്തര ചികിത്സാ സന്നാഹങ്ങൾ ലഭ്യമാകും.
തിടുക്കത്തിലുള്ള വൈദ്യസഹായത്തിനായി നാല് ബൈക്ക് ഫസ്റ്റ് റെസ്‌പോൺസ് ടീമുകൾ, ഗൂർഖ ആംബുലൻസ്, ബൈക്ക് ഫീഡർ ആംബുലൻസ് എന്നിവയും വിന്യസിക്കും. ജില്ലാ മെഡിക്കൽ ഓഫീസിലും അമ്പല പരിസരത്തും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. കളക്ടറേറ്റിലെ കൺട്രോൾ റൂമിലും ആരോഗ്യപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ ആശുപത്രികളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാർച്ച് മൂന്നിനാണ് ദേവിക്ക് പൊങ്കാല സമർപ്പണം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒരുമിക്കുന്ന ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം പൊങ്കാല അടുപ്പിലേക്ക് പകരും. അതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്ത് ഒരുക്കിയ പണ്ടാര അടുപ്പിലും കത്തിക്കും.
ഉച്ചയ്ക്ക് 2.15ന് ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യം നടത്തും. നിവേദ്യത്തിനായി 350 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്. അന്നേദിവസം ചന്ദ്രഗ്രഹണം ഉണ്ടാകുന്നതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികകൾ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ദർശനം നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 4ന് രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 12.45ന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനം കുറിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
