തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 2006ല്‍ എം എസ് ഗോള്‍വാള്‍ക്കര്‍യുടെ ചിത്രത്തിന് മുന്നില്‍ താണുവണങ്ങി വിളക്കുകൊളുത്തിയത് ഏത് തരത്തിലുള്ള രാഷ്ട്രീയ ‘ഡീല്‍’ ആയിരുന്നുവെന്ന് ആണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ പരിപാടി നടന്നതെന്നും, ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്വം വി ഡി സതീശനുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ബിജെപി-സിപിഐഎം ഡീല്‍ ആരോപണം കോണ്‍ഗ്രസ് ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഈ വിഷയത്തില്‍ ചോദ്യം ഉയരുമ്പോള്‍, 2013ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് വിഷയം ഒഴിവാക്കുകയാണ് പ്രതിപക്ഷ നേതാവെന്നുമാണ് മുഖ്യമന്ത്രിയുടെ ആരോപണം. 2006ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കേണ്ടത് മതനിരപേക്ഷ കേരളത്തിലെ ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2001ലെയും 2006ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വി ഡി സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന ആരോപണം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ 2022ല്‍ ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലും ഇതുവരെ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പരിപാടിയെന്ന സംശയം ഉയരുന്നതില്‍ തെറ്റില്ലെന്നും, 2006ല്‍ പറവൂരില്‍ ഉണ്ടായ ‘ഡീല്‍’ എന്തായിരുന്നു എന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
