കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ യു.എസ്. ആസ്ഥാനമായ കോറോ ഹെൽത്ത് വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചതായി റിപ്പോർട്ട്. ജോലിക്കെത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്ന് കമ്പനി നിർദേശം നൽകിയതോടെ പ്രതിഷേധം ശക്തമായി.
പിരിച്ചുവിടൽ നടപടി ഈ മാസം 10 വരെ മരവിപ്പിക്കുമെന്ന് നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നെങ്കിലും, കമ്പനി ആ ധാരണയിൽ നിന്ന് പിന്മാറിയെന്നാണ് ജീവനക്കാരുടെ ആരോപണം.
കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന 800-ലധികം ജീവനക്കാരെയാണ് യാതൊരു മുൻകൂട്ടി അറിയിപ്പും നൽകാതെ കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി പിരിച്ചുവിട്ടത്.
പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരോട് ആദ്യം കമ്പനി സിസ്റ്റത്തിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാൻ ആവശ്യപ്പെടുകയും, തുടർന്ന് കേരളത്തിലെ ഓഫീസുകൾ സ്ഥിരമായി അടച്ചുപൂട്ടുകയാണെന്ന് മാനേജ്മെന്റ് അറിയിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് ജീവനക്കാർ എംഎൽഎമാരെയും തൊഴിൽ വകുപ്പിനെയും സമീപിച്ചു. തുടർന്ന് ജില്ലാ ലേബർ ഓഫീസറും ട്രേഡ് യൂണിയൻ നേതാക്കളും ഇടപെട്ട് പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടു.
സംസ്ഥാന തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ലേബർ സെക്രട്ടറി തലത്തിൽ കമ്പനി പ്രതിനിധികളുമായും ജീവനക്കാരുമായും ചർച്ച നടത്താൻ തിങ്കളാഴ്ച യോഗം നിശ്ചയിച്ചിരിക്കെയാണ് പുതിയ വിവാദം. ജീവനക്കാർക്ക് പിന്തുണ അറിയിച്ച് എഐടിയുസി നേതാക്കളും കമ്പനി ഓഫീസിലെത്തി.
ഇതിനിടെ, ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് മുതൽ രണ്ടര മാസം വരെയുള്ള ശമ്പളം 'നഷ്ടപരിഹാരം' എന്ന പേരിൽ കമ്പനി നിക്ഷേപിച്ചു.
എന്നാൽ ഈ തുക സ്വീകരിച്ചാൽ കമ്പനിക്കെതിരെ ഭാവിയിൽ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.
പുതിയ ലേബർ കോഡിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കമ്പനി വിശദീകരിക്കുന്നത്. എന്നാൽ പുതിയ തൊഴിൽ നിയമങ്ങൾ പൂർണമായി പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത സാഹചര്യത്തിൽ, 1947ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് പ്രകാരം 300-ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
