വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി.ആന്റണി (53) ആണ് മരിച്ചത്. പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തില്‍ സ്റ്റെല്ലസിനെ (48) ആണ് കാണാതായത്.
ഇയാള്‍ക്കായി കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും തിരച്ചില്‍ നടത്തുകയാണ്. പൂവാര്‍ കടലില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 10-ഓടെയാണ് കോസ്റ്റല്‍ പോലീസ് ആന്റണിയുടെ മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി 11 ഓടെ വിഴിഞ്ഞം തീരത്ത് നിന്ന് നാലു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. വലവീശാന്‍ ശ്രമിക്കുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട് ഇവരുടെ വള്ളം മറിഞ്ഞ് അഞ്ചുപേരും കടലില്‍ വീഴുകയായിരുന്നു. എല്ലാവരും പല ദിക്കുകളിലേക്ക് നീന്തിയെങ്കിലും ആന്റണിയും സ്റ്റെല്ലസും കടലില്‍ താഴ്ന്നു പോകുകയായിരുന്നു.
വള്ളത്തിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മുത്തപ്പന്‍ (48), പുതിയതുറ കൊച്ചുപള്ളിക്കു സമീപം പുഷ്പദാസന്‍ (65), തമിഴ്നാട് സ്വദേശി രജിന്‍ (42) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. വിഴിഞ്ഞം സ്വദേശി സാമന്റെ 'അനു' എന്ന വള്ളത്തില്‍ മീന്‍പിടിത്തത്തിന് പോയതാണ് ഇവര്‍.
കടലില്‍ വീണവരില്‍ മുത്തപ്പനും പുഷ്പദാസനും രജിനും കര ലക്ഷ്യമാക്കി നീന്തി. മുത്തപ്പന്‍ വെള്ളിയാഴ്ച രാവിലെയോടെ അടിമലത്തുറയിലും പുഷ്പദാസന്‍ പുല്ലുവിള തീരത്തും നീന്തിക്കയറി. ഇവരില്‍ രജിന്‍ കപ്പലുകള്‍ തുറമുഖത്തിന്റെ ബെര്‍ത്തിലേക്ക് എത്തുന്നതിനായി കടലില്‍ സ്ഥാപിച്ചിട്ടുള്ള ബോയകളിലൊരെണ്ണത്തില്‍ പിടിച്ചുനിന്നു. മറ്റുവള്ളക്കാരെത്തിയാണ് രജിനെ രക്ഷിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്