കൊച്ചി: കേരളത്തിനാവശ്യം കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നഗരവികസനമെന്ന് വിദഗ്ധര്‍. 'കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള നഗരവല്‍ക്കരണം'' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നയരൂപീകരണ സെഷനിലെ ചര്‍ച്ചയിലും കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നു. കേരള നഗരനയ കമ്മീഷന്‍ ലീഡ് മെമ്പര്‍ ഡോ. വൈ.വി.എന്‍. കൃഷ്ണമൂര്‍ത്തി നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ റവന്യൂ, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി.
കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്നതും ജനകേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ നരഗവികസന നയമാണ് ആവശ്യമെന്ന് ശ്രീലങ്കന്‍ നഗരവികസന മന്ത്രി അനുര കരുണതിലക അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ വിഷയങ്ങളെ പരിഗണിച്ചുകൊണ്ടാകണം നഗരവികസനം സാധ്യമാക്കേണ്ടത്. കേരളത്തിലെയും ശ്രീലങ്കയിലെയും നഗരവികസനം സമാന സാഹചര്യത്തിലുള്ളതും സമാനമായ വെല്ലുവിളികള്‍ നേരിടുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നഗരവികസനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും വൈജ്ഞാനിക കൈമാറ്റത്തിനുമുള്ള സഹകരണത്തിന് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ജമ്മുകശ്മീരില്‍ നിന്നുള്ള എംഎല്‍എ തന്‍വീര്‍ സാദിഖും നഗരവികസനവുമായി ബന്ധപ്പെട്ട് കേരളവുമായുള്ള വൈജ്ഞാനിക കൈമാറ്റത്തിന് സന്നദ്ധത അറിയിച്ചു.
നഗരവികസനത്തില്‍ ദുരന്തപ്രതിരോധശേഷി ഉറപ്പാക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിസ്ഥാന സൗകര്യ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ മെയര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിുന്നുള്ള മന്ത്രിമാരായ കെ.എന്‍.നെഹ്‌റു (തമിഴ്‌നാട്), വിക്രമാദിത്യ സിങ് (ഹിമാചല്‍ പ്രദേശ്), മുന്‍ രാജ്യസഭാംഗം രാജീവ് ഗൗഡ തുടങ്ങിയവരും പൊളിറ്റിക്കല്‍ ഫോറത്തില്‍ പങ്കെടുത്തു.
കോണ്‍ക്ലേവിന്റെ ഭാഗമായി ' കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും താമസിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ 15-16% മാത്രമാണെന്നുള്ള വസ്തുതയും കണക്കിലെടുത്ത്, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗരാസൂത്രണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനായി പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ധനസഹായം എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി ഐ.എ.എസ്, പ്രകൃതി സംരക്ഷണവും നഗരവികസനവും തമ്മിലുള്ള വെല്ലുവിളികള്‍ വിശദീകരിച്ചു. കൊച്ചിയിലെ ബ്ലൂ-ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൈഡ്രജന്‍ വാലി, പച്ചത്തുരുത്ത് പദ്ധതികള്‍ തുടങ്ങിയ കേരളത്തിലെ ചില പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടേണ്ടതിന്റെ അടിയന്തിര പ്രാധാന്യത്തെക്കുറിച്ച് IPCC ലീഡ് ഓതര്‍ പ്രൊഫ. ഡേവിഡ് സൈമണ്‍ സംസാരിച്ചു. ദുരന്തനിവാരണരംഗത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കില വികസിപ്പിച്ച പ്രാദേശിക കാലാവസ്ഥ വ്യതിയാന പഠന മാർഗരേഖകൾ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് ആവശ്യവും ചർച്ചയിൽ ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്