മലപ്പുറം: സംസ്ഥാനത്തെ അതിവേഗ റെയിൽ പദ്ധതിയുടെ പുതുക്കിയ രൂപരേഖ അവതരിപ്പിച്ച് ഇ. ശ്രീധരൻ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആണ് അദ്ദേഹം വ്യക്തമാക്കിയത്. ആകെ 20 സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
തിരുവനന്തപുരമാണ് ആദ്യ സ്റ്റേഷൻ. ഇത് അണ്ടർഗ്രൗണ്ട് സ്റ്റേഷനായിരിക്കും. അവിടെ നിന്ന് തുരങ്കപാതയിലൂടെ എയർപോർട്ടുമായി ബന്ധിപ്പിച്ച് കൊട്ടാരക്കര – പത്തനംതിട്ട – തിരുവല്ല വഴി പാത പുതുക്കിയിട്ടുണ്ട്. തൃശൂർ കഴിഞ്ഞാൽ പട്ടാമ്പി വഴി നേരിട്ട് മലപ്പുറം കരിപ്പൂർ എയർപോർട്ട് സ്റ്റേഷനിലേക്ക് എത്തും. മുമ്പുണ്ടായിരുന്ന കുന്നംകുളം സ്റ്റേഷൻ പുതിയ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റാൻഡേർഡ് ഗേജിൽ ഇരട്ടപാതയായി പദ്ധതി വിഭാവനം ചെയ്യുന്നു. തിരുവനന്തപുരം, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി, തൃശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയായിരിക്കും സ്റ്റേഷനുകൾ. ഓരോ സ്റ്റേഷനിലും ഒരു മിനിറ്റ് വീതം നിൽക്കും. എയർപോർട്ട് സ്റ്റേഷനിൽ രണ്ട് മിനിറ്റ് സമയം അനുവദിക്കും. എല്ലാ സ്റ്റേഷനുകളും ഇടത് വശത്തായിരിക്കും, ടെർമിനൽ സ്റ്റേഷൻ മാത്രം വലതുവശത്തായിരിക്കും.
ഓരോ അരമണിക്കൂറിലും ട്രെയിൻ സർവീസ് ഉണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഓരോ മണിക്കൂറിലും സർവീസ് നടത്തും. രാത്രി 8 മണിക്ക് അവസാന ട്രെയിൻ പുറപ്പെടും. പ്രതിദിനം ഏകദേശം 45,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഭാവിയിൽ ട്രെയിൻ ഇടവേള കുറയ്ക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ചെലവ് 56,500 കോടി രൂപയായി കുറച്ചതായി ശ്രീധരൻ വ്യക്തമാക്കി. മുമ്പ് 80,000 കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത്. സുരക്ഷ, വൃത്തിയാക്കൽ, സമയനിഷ്ഠ എന്നിവയിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായ സോളാർ ഫാമിലൂടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനാകുമെന്നും, കെഎസ്ഇബിയുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്കറ്റ് നിരക്കായി തിരുവനന്തപുരം–എറണാകുളം 440 രൂപ, തിരുവനന്തപുരം–കോഴിക്കോട് 640 രൂപ, തിരുവനന്തപുരം–കണ്ണൂർ 780 രൂപ എന്നിങ്ങനെയായിരിക്കും. നിലവിലെ വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരം–കണ്ണൂർ സർവീസ് ആറു മണിക്കൂർ എടുക്കുമ്പോൾ, അതിവേഗ ട്രെയിൻ 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
