കോഴിക്കോട്: വിവാദ യൂട്യൂബര്‍'തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമന നല്കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ അടിയന്തര നടപടി. കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ മുഖ്യ ചുമതല.
ഗുരുതരമായ ഒട്ടനവധി ആരോപണങ്ങളാണ് തൊപ്പി ഗ്യാങ്ങിനെതിരെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. പോക്സോ കേസുകള്‍, നര്‍ക്കോട്ടിക്-എംഡിഎംഎ ലഹരി വസ്തുക്കളുടെ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്‍, ഡിജിറ്റല്‍ ഇടങ്ങളിലൂടെയുള്ള അശ്ലീല പ്രചരണം, മറ്റ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘത്തിന്റെ പങ്കിനെക്കുറിച്ച് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം വിശദമായി അന്വേഷിക്കും. ഡിജിപിയുടെ ഉത്തരവ് പുറത്തുവന്ന വിവരം അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അശ്ലീല പ്രദര്‍ശനം നടത്തുക, സ്ത്രീ വിരുദ്ധത വച്ചുപുലര്‍ത്തുക, ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ വരും തലമുറയുടെ ഭാവിയാണ് ഇത്തരം സംഘങ്ങള്‍ തകര്‍ക്കുന്നതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ആരോപിച്ചു. സമൂഹത്തില്‍ തെറ്റായ സന്ദേശം നല്കുന്ന ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കെതിരെ മാതൃകാപരവും ശക്തവുമായ നിയമ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് സംഘം ഉടന്‍ തന്നെ പ്രാഥമിക വിവര ശേഖരണവും ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയും ആരംഭിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
