തിരുവനന്തപുരം: കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപികയുടെ മുഖപ്രസംഗം. മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം. ലേഖനത്തിലുള്ളത് നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജ വിവരങ്ങളും നുണകളുമാണ്.
ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രമാണെന്നാണ് വിമർശനം. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ട് കൊടുത്ത വർഗീയ പ്രസ്ഥാനം അതേപണി തുടരുകയാണെന്നും കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയെന്നു മനസ്സിലാകുമെന്നും ദീപികയിൽ പറയുന്നു.
'ക്രൈസ്‌തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്‌ത ലേഖനം സംഘപരിവാറിൻ്റെ പോഷക സംഘടനകളിലൊന്നിൻ്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിന്ന് മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം.
'ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ' എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്‌തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മത രാഷ്ട്ര-മനുസ്‌മൃതി സ്വപ്‌നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം' എന്നുമാണ് ലേഖനത്തിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്