തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കെ ഉയർത്തിയ അഴിമതിയാരോപണങ്ങൾക്ക് വിരുദ്ധമായി, ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്ക് ടെൻഡറില്ലാതെ സർക്കാർ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി യുഡിഎഫ് സർക്കാർ വീണ്ടും നീട്ടി നൽകി. ഊരാളുങ്കലിനൊപ്പം 46 ഏജൻസികൾക്കുള്ള അനുമതിയാണ് ധനവകുപ്പ് ഈ മാസം അവസാനം വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്.
ഈ ഏജൻസികളുടെ ടെൻഡറില്ലാ കരാർ ഏറ്റെടുക്കാനുള്ള അനുമതിയുടെ കാലാവധി കഴിഞ്ഞ മേയ് 31-നാണ് അവസാനിച്ചിരുന്നത്. തുടർന്ന് പുതിയ ഉത്തരവിലൂടെ കാലാവധി നീട്ടുകയായിരുന്നു.
പ്രതിപക്ഷത്തായിരുന്നപ്പോൾ ഊരാളുങ്കൽ സർവീസ് സൊസൈറ്റിക്കെതിരെ യുഡിഎഫ് ഗുരുതരമായ ക്രമക്കേട് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം അതേ സ്ഥാപനത്തിന് അനുമതി നീട്ടിനൽകിയതോടെ സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടായെന്ന വിമർശനമാണ് ഉയരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, "മോദിക്ക് അദാനി എങ്ങനെയാണോ, പിണറായിക്ക് ഊരാളുങ്കൽ അതുപോലെയാണ്" എന്ന വിമർശനം നടത്തിയിരുന്നു. കേരളത്തിലെ അഴിമതിയുടെ കേന്ദ്രമാണ് ഊരാളുങ്കലെന്നും, ടെൻഡറില്ലാതെ കോടികളുടെ കരാറുകൾ നൽകിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാൽ എല്ലാ ഇടപാടുകളും അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഭരണത്തിലെത്തിയ ശേഷം സർക്കാർ നിലപാട് മാറിയെന്നാണ് പ്രതിപക്ഷ വിമർശനം. ഊരാളുങ്കലിന്റെ പ്രവർത്തനങ്ങൾ നിലവാരമുള്ളതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അടുത്തിടെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
