തിരുവനന്തപുരം: പിഎം ശ്രീ (പി.എം. സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചതായി റിപ്പോർട്ട്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായിരിക്കുന്നത്.
ഉപസമിതി രൂപീകരിച്ച വിവരം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പദ്ധതിയുടെ വ്യവസ്ഥകൾ, സംസ്ഥാനത്തിന് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധനകൾ തുടങ്ങിയവ വിശദമായി പരിശോധിക്കാനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്.
ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കണമോയെന്നും നിലവിലെ രീതിയിൽ തുടരണമോയെന്നും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലവിലെ രാഷ്ട്രീയ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന ചില നിബന്ധനകളോട് സംസ്ഥാന സർക്കാരിന് ഇപ്പോഴും വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതി സംബന്ധിച്ച് മുമ്പും സമാനമായ പഠനങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും പദ്ധതി പരിശോധിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പദ്ധതിയുടെ വിവിധ വശങ്ങൾ വീണ്ടും വിലയിരുത്താനാണ് നിലവിലെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
