കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയ്ക്ക് തിരിച്ചടിയാകുന്ന കണ്ടെത്തലുകളുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ). എക്‌സാലോജിക് കമ്പനിക്ക് നൽകിയതായി രേഖപ്പെടുത്തിയ സേവനങ്ങൾക്ക് മതിയായ തെളിവുകൾ ലഭ്യമല്ലെന്നും, ഇല്ലാത്ത സേവനത്തിനാണ് വൻതുക കൈമാറിയതെന്നുമാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകളിലൊന്ന്.
ഐടി കൺസൾട്ടൻസി സേവനത്തിന്റെ പേരിൽ വീണയ്ക്കും എക്‌സാലോജിക്കിനും പ്രതിമാസം എട്ട് ലക്ഷം രൂപ വീതം ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നതായി വിവരങ്ങൾ പുറത്തുവരുന്നത്.
കേസിൽ അറ്റ്‌നാ ടെക്‌നോളജീസും നിർണായക ഘടകമായി മാറിയിട്ടുണ്ട്. എക്‌സാലോജിക്കുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് സിഎംആർഎൽ അറ്റ്‌നാ ടെക്‌നോളജീസുമായി പുതിയ കരാറിൽ ഏർപ്പെട്ടതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ പ്രതികരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്നാണ് വീണയുടെ നിലപാട്.
സിഎംആർഎല്ലുമായുള്ള എല്ലാ ഇടപാടുകളും നിയമാനുസൃതമായിരുന്നുവെന്നും അത് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും വീണ വ്യക്തമാക്കിയിട്ടുണ്ട്. പണമിടപാടുകൾ മുഴുവൻ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നടന്നതെന്നും, നൽകിയ സേവനങ്ങളിൽ സിഎംആർഎൽ തൃപ്തരായിരുന്നുവെന്നും അവർ വാദിക്കുന്നു.
അനധികൃതമായ യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും, ഇഡിക്ക് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂവെന്നും വീണയുടെ പ്രതികരണത്തിൽ വ്യക്തമാക്കുന്നു.
സിഎംആർഎൽ–എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ ഏജൻസികൾ തുടരുന്നതിനിടെയാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
