തിരുവനന്തപുരം: മന്ത്രിസ്ഥാനത്തെ കുറിച്ച് താൻ ഒരിക്കലും പ്രതീക്ഷ വെച്ചിരുന്നില്ലെന്ന് വ്യക്തമാക്കി നിയുക്ത പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ മുഴുവൻ മാധ്യമ സൃഷ്ടികളായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
“ആരെ മന്ത്രിയാക്കണം, ആരെ ഒഴിവാക്കണം എന്നത് പാർട്ടിയുടെ തീരുമാനമാണ്. ആ തീരുമാനം പൂർണ മനസ്സോടെ സ്വീകരിക്കുന്നു. ഞാൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ ഈ രീതിയിലാണ് വാർത്തകൾ വന്നത്,” എന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്.
മന്ത്രിസ്ഥാനത്തെ കുറിച്ച് തനിക്ക് വ്യക്തിപരമായ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ലെന്നും, എന്നാൽ മാധ്യമ റിപ്പോർട്ടുകൾ ജനങ്ങളിൽ അത്തരമൊരു പ്രതീക്ഷ സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 വർഷം മുൻപ് ഇതേ ദിവസമാണ് തന്റെ പിതാവ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു. പുതിയ മന്ത്രിസഭയ്ക്ക് എല്ലാവിധ ആശംസകളും നേർന്നതായും അദ്ദേഹം പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എ.കെ. ആന്റണിയുമായുള്ളത് കുടുംബബന്ധമാണെന്നും, പാർട്ടി രാഷ്ട്രീയത്തിന് പുറത്തുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അദ്ദേഹത്തെ കണ്ടതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
