തിരുവനന്തപുരം: പൊതുജനങ്ങൾക്ക് സെൻസസ് വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താം. സെൽഫ് എന്യുമറേഷൻ ഈ മാസം 16-ന് ആരംഭിക്കും സെൻസസിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ മൊബൈലിലൂടെ രേഖപ്പെടുത്താം. ഓൺലൈൻ പോർട്ടൽ വഴി വേണം, വിവരങ്ങൾ സമർപ്പിക്കേണ്ടത്. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക.
ജൂലായ് ഒന്നുമുതൽ 30 വരെയാണ് ഒന്നാംഘട്ട സെൻസസ്. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും രണ്ടാം ഘട്ടത്തിൽ ജനസംഖ്യാക്കണക്കെടുപ്പും നടക്കും. ഈ ഘട്ടത്തിൽ എന്യുമറേറ്റർമാർ കെട്ടിടങ്ങളും പ്രധാനസ്ഥലങ്ങളും ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കുകയും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിലുണ്ടാവുക.
സെൽഫ് എന്യൂമറേഷൻ ഏങ്ങനെ ചെയ്യണമെന്ന് അറിയുമോ?
https://se.census.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. അടുത്ത സ്‌ക്രീനിൽ കുടുംബനാഥന്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി സ്ഥിരീകരിക്കണം. തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകിയ ശേഷം മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ’റെഡ് മാർക്കർ’ അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ചശേഷം സ്‌ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം. തുടർന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി. മൊബൈൽ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി. കൈമാറണം.
ഈ മാസം 16 മുതൽ 30 വരെ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താൻ കഴിയും. ജൂലായ് ഒന്നുമുതൽ 31 വരെയാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക.
ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ താഴെ പറയുന്നവയെപ്പറ്റിയാണ് കെട്ടിടനമ്പർ, വീടിന്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കുവാനുള്ള സൗകര്യങ്ങൾ, അടുക്കളയുടെയും എൽ.പി.ജി/പി.എൻ.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷൻ/ഇന്റർനെറ്റ്/കംപ്യൂട്ടർ/ മൊബൈൽ ഫോൺ എന്നിവ സംബന്ധിച്ചും വാഹനങ്ങൾ, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സ്ത്രീ-പുരുഷൻ-ട്രാൻസ്ജെൻഡർ, ജാതി എന്നിങ്ങനെ കുടുംബാംഗങ്ങളെ സംബന്ധിച്ച ചോദ്യങ്ങളുമുണ്ട്. റേഡിയോ-മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ, ഇന്റർനെറ്റ്, വീട്ടിലുള്ള വാഹനങ്ങൾ എന്നിവയെപ്പറ്റിയും എന്യൂമറേറ്റർമാർ വിവരം തേടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
