കൊച്ചി: കേരളത്തിലെ എൻജിനീയറിങ് പ്രവേശനത്തിനായി സർക്കാർ നടപ്പാക്കിയ പുതിയ മാർക്ക് നോർമലൈസേഷൻ രീതി ഹൈക്കോടതി ശരിവെച്ചു. വിവിധ വിദ്യാഭ്യാസ ബോർഡുകൾ നടത്തുന്ന പ്ലസ് ടു പരീക്ഷകളിലെ മാർക്ക് വ്യത്യാസങ്ങൾ ഏകീകരിച്ച് എൻജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നതിനായാണ് പുതിയ രീതി കൊണ്ടുവന്നത്.
പുതിയ സംവിധാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളി. 2026 ലെ എൻജിനീയറിങ് പ്രവേശന പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത് ഒരു വിഭാഗം സിബിഎസ്ഇ വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.
വിദ്യാഭ്യാസ ബോർഡുകൾ തമ്മിലുള്ള മാർക്ക് വ്യത്യാസം പരിഹരിക്കുന്നതിനായി തമിഴ്‌നാട് മാതൃകയിലുള്ള നോർമലൈസേഷൻ രീതിയാണ് സർക്കാർ ഇത്തവണ സ്വീകരിച്ചത്. ഈ രീതിയിൽ ഒരു വിദ്യാർഥിയുടെയും യഥാർത്ഥ മാർക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
സിബിഎസ്ഇ, സിഐഎസ്‌സിഇ തുടങ്ങിയ ദേശീയ ബോർഡുകളിൽ നിന്ന് പ്ലസ് ടു വിജയിച്ച വിദ്യാർഥികളുടെ മാർക്ക് നോർമലൈസ് ചെയ്യുമ്പോൾ, ദേശീയ തലത്തിൽ അതത് വിഷയത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മാർക്കാണ് അടിസ്ഥാനമായി പരിഗണിക്കുക. അത്തരം വിവരങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരമാവധി മാർക്ക് 100 ശതമാനമായി കണക്കാക്കും.
ഉദാഹരണത്തിന്, കേരള സിലബസിൽ ഒരു വിഷയത്തിലെ ഉയർന്ന മാർക്ക് 100 ഉം മറ്റൊരു ബോർഡിൽ 95 ഉം ആണെങ്കിൽ, നോർമലൈസേഷനുശേഷം രണ്ടും 100 മാർക്കായി കണക്കാക്കും.
റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് വിവിധ പരീക്ഷാ ബോർഡുകളിലെ ഏറ്റവും ഉയർന്ന മാർക്കുകളുടെ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ശേഖരിക്കും. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ നേടുന്ന നോർമലൈസ് ചെയ്ത സ്കോർ 300 മാർക്കിൽ കണക്കാക്കും.
ഇതിന് പുറമെ പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച മാർക്കും ചേർത്ത് മൊത്തം 600 മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുക. ഇതുവഴി വിവിധ ബോർഡുകളിൽ പഠിച്ച വിദ്യാർഥികൾക്ക് കൂടുതൽ തുല്യാവസരം ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
