തിരുവനന്തപുരം: കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ നാടകീയ സംഭവങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി. അറസ്റ്റ് നടപടിക്കിടെ പൊലീസുകാരെ ആക്രമിച്ചെന്ന പരാതിയിൽ സുഗതനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കരുതൽ തടങ്കലിലാക്കാൻ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയിൽ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം.
വാഴോട്ടുകോണത്തെ വീട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. രണ്ട് മാസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സുഗതൻ ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് പൊലീസ് നടപടി ശക്തമാക്കിയത്.
സുഗതൻ വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ് സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ സുഗതന്റെ അനുയായികൾ പൊലീസ് സംഘത്തെ വളഞ്ഞതോടെ സ്ഥിതി സംഘർഷഭരിതമായി. തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിയുതിർത്ത് ജനക്കൂട്ടത്തെ നിയന്ത്രിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിനിടയിൽ വട്ടിയൂർക്കാവ് സി.ഐ വിപിനും എസ്.ഐ അഭിജിത്തിനും മർദനമേറ്റതായി പൊലീസ് അറിയിച്ചു. സുഗതനും സഹോദരനും ചേർന്നാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ ആരോപണം. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കും.
അതേസമയം, പൊലീസിന്റെ നടപടിക്കെതിരെ സുഗതനും കുടുംബവും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. തനിക്ക് ചിക്കൻപോക്സ് ബാധയുണ്ടായിരുന്നുവെന്നും ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നുവെന്നും സുഗതൻ പറഞ്ഞു. ചികിത്സയിലായിരുന്നതിനാൽ ഒളിവിലായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പോലീസ് വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകനെയും മർദിച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പോലും ഇല്ലാതെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും സുഗതന്റെ ഭാര്യ അശ്വതി ആരോപിച്ചു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ പൊലീസ് വെടിയുതിർത്തെന്നും എട്ട് വയസ്സുള്ള മകനെ തള്ളിയെന്നുമാണ് അവരുടെ ആരോപണം.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും അറസ്റ്റ് തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ആവശ്യമായ ബലപ്രയോഗം നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
